ശ്രീനഗർ : വിദ്യാഭ്യാസവും വികസസവും ഇല്ലാത്തതാണ് കശ്മീരിലെ ഭീകരതയ്ക്ക് കാരണമെന്ന വാദം പൊള്ളയാണെന്ന് വീണ്ടും തെളിയിച്ച് ബിരുദാനന്തര ബിരുദ വിദ്യാർത്ഥി ജെയ്ഷ് ഇ മൊഹമ്മദിൽ ചേർന്നു. കശ്മീർ സർവകലാശാലയിലെ ജിയോളജി ബിരുദാനന്തര ബിരുദ വിദ്യാർത്ഥി സമീർ അഹമ്മദ് ദർ ആണ് ഭീകര സംഘടനയിൽ ചേർന്നത്.
പുൽവാമയിലെ കാക്പോര നിവാസിയാണ് സമീർ. കഴിഞ്ഞ മാർച്ച് 23 മുതൽ ഇയാളെ കാണാതാവുകയായിരുന്നു. കോളേജിൽ നിന്ന് വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു സമീർ. തുടർന്ന് സമീറിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ഒരാഴ്ച്ച പ്രക്ഷോഭം നടത്തുകയും ചെയ്തു.
https://youtu.be/TtCPj8UhQyw
എന്നാൽ ഞായറാഴ്ച്ച ആയുധവുമായി നിൽക്കുന്ന സമീറിന്റെ ചിത്രം ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടു. ഇയാളുടെ വിദ്യാഭ്യാസ യോഗ്യതയും ഒപ്പം കൊടുത്തിട്ടുണ്ട്. ഈയിടെയായി ഭീകര സംഘടനയിൽ ചേക്കേറുന്ന യുവാക്കളുടെ വിദ്യാഭ്യാസ യോഗ്യത ഭീകര സംഘടനകൾ മന:പൂർവ്വം പരസ്യപ്പെടുത്താറുണ്ട്. കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
കഴിഞ്ഞ വർഷം മാത്രം 18 ഉന്നത ബിരുദധാരികളാണ് ഭീകര സംഘടനയിൽ അംഗമായത്. ഇതിൽ പത്തുപേർ ബിരുദധാരികളും നാലുപേർ ബിരുദാനന്തര ബിരുദ ധാരികളും രണ്ടു പേർ എം.ഫിൽ വിദ്യാർത്ഥികളും രണ്ടു പേർ ഗവേഷണ വിദ്യാർത്ഥികളുമാണ്.
സമീറിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാർച്ച് 24 നു തന്നെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. മൂന്നു യുവാകൾ കഴിഞ്ഞ മാർച്ചിൽ ഭീകര സംഘടനയിൽ ചേർന്നതായി വിവരം കിട്ടിയിരുന്നെന്ന് പുൽവാമ സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് മുഹമ്മദ് അസ്ലം ചൗധരി വ്യക്തമാക്കി.
ഇവരെ തിരിച്ചെത്തിക്കാൻ സാദ്ധ്യമായതെല്ലാം ചെയ്തെങ്കിലും ഒരാൾ മാത്രമാണ് തിരിച്ചെത്തിയത്. സമീറിനെ തിരിച്ചെത്തിക്കാൻ കുടുംബവും പരമാവധി ശ്രമിച്ചിരുന്നു.കഴിഞ്ഞ ഏപ്രിലിൽ ഒരു സ്പെഷ്യൽ പൊലീസ് ഓഫീസറെ വധിക്കാൻ സമീറും ഉണ്ടായിരുന്നതായും ചൗധരി വെളിപ്പെടുത്തി.
കശ്മീർ സർവകലാശാലയിലെ പ്രൊഫസറായിരുന്ന മുഹമ്മദ് റാഫി നേരത്തെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.