ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുപ്രീം കോടതിയുമാണ് തങ്ങളുടെ തകർച്ചയ്ക്ക് കാരണമെന്ന് വീഡിയോകോൺ. 39000 കോടി രൂപയുടെ കടബാദ്ധ്യതയാണ് തങ്ങൾക്കുള്ളത്. ഈ കടബാദ്ധ്യതയ്ക്ക് പ്രധാന കാരണം നോട്ട് നിരോധനമാണെന്നും കമ്പനി അധികൃതർ പറയുന്നു.
കമ്പനിയുടെ നിയന്ത്രണം തിരിച്ച് പിടിക്കാൻ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ് വീഡിയികോൺ ഇപ്പോൾ. ഇതിനായി സമർപ്പിച്ച അപ്പീലിലാണ് കമ്പനി പ്രധാനമന്ത്രിയെയും സുപ്രീം കോടതിയെയും കുറ്റപ്പെടുത്തുന്നത്.
നോട്ട് നിരോധനം മൂലം കാഥോഡ് റേ ടെലിവിഷൻ വിഭാഗം അടച്ചു പൂട്ടി. ടെലി കമ്യൂണിക്കേഷൻ ലൈസൻസ് സുപ്രീം കോടതി റദ്ദാക്കി. കൂടാതെ ബ്രസീൽ തങ്ങളുടെ എണ്ണ – വാതക വ്യാപാരം പ്രതിസന്ധിയിലാക്കിയെന്നും വീഡിയോകോൺ സമർപ്പിച്ച അപ്പീലിൽ പറയുന്നു.
കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെ 2016 നവംബർ എട്ടിനായിരുന്നു കേന്ദ്ര സർക്കാർ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കിയത്.