പാലക്കാട് : കനത്ത മഴയിൽ പാലക്കാട് ജില്ലയിലെ മലയോര മേഖലകളിൽ വ്യാപക നാശനഷ്ടം . കല്ലടിക്കോട് പാലക്കയം ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ രണ്ട് വീടുകൾ തകർന്നു , അട്ടപ്പാടി ചുരത്തിൽ വിവിധയിടങ്ങളിൽ മണ്ണിടിഞ്ഞു .ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടമാണ് പാലക്കാട് ജില്ലയിൽ ഉണ്ടായത് . അട്ടപ്പാടി മേഖലയിൽ മാത്രം അഞ്ചുകോടി രൂപയുടെ കൃഷിനാശം വന്നതായാണ് കണക്കുകൾ ,പലയിടങ്ങളിലും വീടുകൾ തകരുകയും കൃഷി നാശം ഉണ്ടാവുകയും ചെയ്തു .
കല്ലടിക്കോട് പാലക്കയം മേഖലയിൽ രണ്ട് സ്ഥലത്തുണ്ടായ ഉരുൾപൊട്ടലിൽ രണ്ടു വീടുകൾ തകരുകയും കൃഷി നാശം സംഭവിക്കുകയും ചെയ്തു . അട്ടപ്പാടി ചുരത്തിൽ ഒൻപതാം വളവിൽ മണ്ണിടിഞ്ഞു ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു ,മഴ തുടരുകയാണെങ്കിൽ ചുരത്തിൽ ഇനിയും മണ്ണിടിഞ്ഞു വീഴാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട് .
പുഴകളിൽ അസാധാരണമായി ജലനിരപ്പുയർന്നതിനാൽ പലസ്ഥലങ്ങളിലും ജനങ്ങൾ ഒറ്റപ്പെട്ട അവസ്ഥയാണ് . ഭവാനിപ്പുഴ നിറഞ്ഞൊഴുകിയതിനാൽ ഇന്നലെ രാത്രി തുരുത്തിൽ അകപ്പെട്ടുപോയ ദമ്പതികളെ രക്ഷപ്പെടുത്തി . മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട് . ഉരുൾപൊട്ടൻ സാധ്യതയുള്ള ഭാഗങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റി താമസിപ്പിക്കാനുള്ള നടപടികളും ആരംഭിച്ചു .