ന്യൂഡൽഹി: ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി എ ബി വാജ്പേയിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർമാർ. സുഖം പ്രാപിച്ചുവരുന്ന അദ്ദേഹത്തിന് ഏതാനും ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടാനാകുമെന്നും ഡോക്ടർമാർ വ്യക്തമാക്കി.
കഴിഞ്ഞ തിങ്കളാഴ്ചയാണ് വാജ്പേയിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെട്ടുവെന്നും രക്തസമ്മർദ്ദവും ശ്വാസോച്ഛ്വാസവും സാധാരണ നിലയിലായെന്നും അധികൃതർ അറിയിച്ചു.
അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, മുതിർന്ന നേതാവ് എൽ കെ അദ്വാനി, ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ, കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, വിവിധ കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.