കൊല്ലം: വാഹനത്തിന് വശം നൽകിയില്ലെന്ന് പറഞ്ഞ് യുവാവിനും മാതാവിനും എംഎൽഎയുടെ ക്രൂര മർദ്ദനം. പത്തനാപുരം എംഎൽഎ കെ.ബി ഗണേഷ് കുമാറാണ് സിനിമാസ്റ്റൈലിൽ കൊല്ലം അഞ്ചലിൽ അമ്മയെയും മകനെയും അക്രമിച്ചത്.സംഭവുമായി ബന്ധപ്പെട്ട് ഗണേശ് കുമാർ എംഎൽഎയ്ക്കും ഡ്രൈവർക്കുമെതിരെ അഞ്ചൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഉച്ചക്ക് ഒരു മണിയോടെ അഞ്ചൽ അഗസ്ത്യക്കോട് വച്ചായിരുന്നു സംഭവം. അഗസ്ത്യക്കോട്ടെ മരണ വീട്ടിലേക്ക് വന്ന എംഎൽഎയുടെ വാഹനത്തിന് സൈഡ് നൽകിയില്ല എന്ന് ആരോപിച്ചായിരുന്നു അമ്മയെയും മകനെയും എംഎൽഎയും ഡ്രൈവറും ക്രൂരമായി മർദ്ദിച്ചത്. അഗസ്ത്യക്കോട്അമ്പലംമുക്കിൽ പുലിയത്ത് വീട്ടിൽ 22 കാരനായ അനന്തകൃഷ്ണനും മാതാവ് ഷീനക്കും നേരേയാണ് MLA മർദ്ദനവും അസഭ്യവർഷവും നടത്തിയത്.
വാഹനത്തിൽ നിന്ന് ആദ്യമിറങ്ങാതിരുന്ന എംഎൽഎ വാഹനത്തിലിരുന്ന് ഷീനയോട് അസ്ലീല ആംഗ്യങ്ങൾ കാട്ടി. തുടർന് എംഎൽഎ സിനിമാ സ്റ്റൈലിൽ ഇറങ്ങി വാഹനത്തിന്റെ താക്കോൽ ഊരിയെടുക്കാൻ ശ്രമിക്കുകയും അനന്തകൃഷ്ണനെ മർദിക്കുകയായിരുന്നു എന്നാണ് പരാതി. അനന്തകൃഷ്ണന്റെ ശരീരത്തിൽ അടിയേറ്റ പാടുകളുമുണ്ട്.
തടയാനെത്തിയ അമ്മ ഷീനയ്ക്കും എംഎൽഎയുടെ അടിയേറ്റു. ഭരണം തങ്ങളുടെ കയ്യിലാണന്നാക്രോശിച്ചായിരുന്നു മർദിച്ചതെന്ന് ഷീന പറയുന്നു.
ബഹളം കേട്ട് ആളുകൾ തടിച്ച് കൂടിയതോടെ അഞ്ചൽ സിഐ സ്ഥലത്തെത്തിയ ശേഷമാണ് എംഎൽഎയെ കടത്തിവിട്ടത്. മർദ്ദനമേറ്റ ഇരുവരും അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അഞ്ചൽ പൊലീസിൽ പരാതി നൽകുകയും ചെയ്തു.
അതേസമയം, യുവാവ് തന്നെയാണ് മർദ്ദിച്ചതെന്ന് ആരോപിച്ച് ഗണേഷ് കുമാറിന്റെ ഡ്രൈവർ നൽകിയ പരാതിയിൽ അനന്തകൃഷ്ണനെതിരെയും പൊലീസ് കേസെടുത്തു.