കോഴിക്കോട്: മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് നാളെ കോഴിക്കോട്ടെത്തും. ഗവര്‍ണറായി ചുമതലയേറ്റശേഷം ആദ്യമായാണ് കുമ്മനം കേരളത്തിലെത്തുന്നത്. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരനെ കോഴിക്കോട് പൗരാവലി ആദരിക്കുന്ന ചടങ്ങില്‍ കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തും.
വ്യാഴാഴ്ച രാത്രി 10.15 ഓടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന കുമ്മനം കോഴിക്കോട് വിവിധ പരിപാടികളിൽ പങ്കെടുക്കും. 15ന് രാവിലെ 11ന് സംസ്കൃതി നന്മണ്ട സംഘടിപ്പിക്കുന്ന അയ്യങ്കാളി അനുസ്മരണവും വിവിധ സേവനപദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും. നന്മണ്ട ഹയര്‍ സെക്കന്ററി സ്കൂളിലാണ് പരിപാടി നടക്കുക. തുടര്‍ന്ന് ഗസ്റ്റ് ഹൗസിലേക്ക് തിരിക്കും. ഉച്ചഭക്ഷണത്തിനു ശേഷം വൈകിട്ട് 3.30ന് മാറാട് വിവേകാനന്ദ വിദ്യാലയത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
16 ന് രാവിലെ ആറന്മുള ശബരി ബാലാശ്രമത്തിൽ കുട്ടികൾക്കൊപ്പം പ്രഭാത ഭക്ഷണത്തിൽ പങ്കെടുത്ത ശേഷം പാർഥസാരഥി ക്ഷേത്ര ദർശനം നടത്തും. തുടർന്ന് മാരാമൺ അരമനയിലെത്തി ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുമായി കൂടിക്കാഴ്ച നടത്തും.
തുടർന്ന് അദ്ദേഹം ശബരിമലയിൽ ദർശനം നടത്തും. കൂനങ്കര ശബരി ബാലാശ്രമത്തിൽ എത്തി ഇരുമുടിക്കെട്ട് നിറച്ച ശേഷമാകും ശബരിമല ദർശനം നടത്തുക. 16ന് ശബരിമലയില്‍ തങ്ങിയ ശേഷം അദ്ദേഹം 17ന് കോട്ടയത്തേയ്ക്ക് തിരിക്കും. ജന്മഭൂമി ദിനപ്പത്രത്തിന്റെ കോട്ടയത്തെ ആസ്ഥാന മന്ദിരം അദ്ദേഹം ഉദ്ഘാടനം ചെയ്യും. പിന്നീട് കുമ്മനത്തെ കുടുംബവീട്ടിലേക്ക് പോകും.
20 വരെ കേരളത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത് അദ്ദേഹം മടങ്ങും.
മിസോറം ഗവർണറായ ശേഷം ആദ്യമായി ജന്മനാട്ടിലെത്തുന്ന കുമ്മനം രാജശേഖരന് ഇസഡ് പ്ലസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ബംഗ്ലാദേശും മ്യാന്മറുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമായ മിസോറമിന്റെ ഗവർണറായതിനാലാണ് കുമ്മനത്തിന് ഇത്രയും സുരക്ഷ നല്‍കുന്നത്.