കൊല്ലം : പറവൂരില്‍ ക്ഷേത്ര കവർച്ച നടത്തിയ സംഘം കൊല്ലം ശാസ്താംകോട്ടയിൽ എക്സൈസിന്റെ പിടിയിലായി. എറണാകുളം കൊല്ലം സ്വദേശികളായ മൂന്നു പേരാണ് അറസ്റ്റിലായത്. അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘവുമായി ബന്ധമുള്ള ഇവര്‍ വിഗ്രഹങ്ങള്‍ തമിഴ്നാട്ടിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
വടക്കന്‍ പറവൂര്‍ സ്വദേശി അരുണ്‍, കൊല്ലം മടത്തറ സ്വദേശി സന്തോഷ്, കരുനാഗപ്പള്ളി സ്വദേശി അജ്മല്ഷാ എന്നിവരെയാണ് ശാസ്താംകോട്ട എക്സൈസ് സി.ഐ യുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കാറില്‍ കഞ്ചാവ് കടത്തുന്നു എന്ന രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്.
കാര്‍ വാടകക്കെടുത്ത് മോഷണം നടത്തുകയും കഞ്ചാവ് കടത്തുകയുമാണ് സംഘത്തിന്റ പ്രധാന രീതി. മോഷണത്തിനുപയോഗിച്ച ആയുധങ്ങള്‍, വിഗ്രഹം, തിരുവാഭരണം, വെള്ളി ആഭരണങ്ങള്‍, ലാപ്ടോപ്പ്, മൊബൈല്‍ഫോണുകള്‍, കവര്‍ച്ച നടത്തിയ 37,000 രൂപ, 300 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തിട്ടുണ്ട്.
ചൊവാഴ്ച്ച രാത്രി പറവൂര്‍ കോട്ടുവള്ളി ശ്രീനാരായണ ക്ഷേത്രത്തിലും തൃക്കപുരം ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ക്ഷേത്രവാതില്‍ കുത്തിതുറന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്.ശ്രീനാരായണ ക്ഷേത്ത്രിലെ 20 പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും കാണിക്ക വഞ്ചിയിലെ പണവും നഷ്ടപ്പെട്ടതായാണ് പ്രാഥമികമായി തിട്ടപ്പെടുത്തിയത്. തൃക്കപുരം ക്ഷേത്ത്രിലെ 30 പവനോളം വരുന്ന തിരുവാഭരണവും കാണിക്കവഞ്ചിയിലെ പണവുമാണ് മോഷണം പോയതെന്നാണ് വിവരം.