കോഴിക്കോട് : മലബാറിൽ കനത്ത മഴ തുടരുന്നതിനിടെ കോഴിക്കോട് ഉരുൾപൊട്ടൽ. കരിചോലയിൽ ഉരുൾപൊട്ടലിനെ തുടർന്ന് വീടൊലിച്ചു പോയതിൽ മൂന്നു പേർ കൊല്ലപ്പെട്ടു .എട്ടുപേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.
അതേസമയം കനത്തമഴയെത്തുടർന്ന് തലശേരി കൂർഗ് അന്തർ സംസ്ഥാന പാതയിലെ മാക്കൂട്ടം ചുരത്തിലെ ഗതാഗതം അടുത്തമാസം പന്ത്രണ്ടാം തീയതി വരെ നിരോധിച്ചു. കുടക് ജില്ലാ കലക്ടറാണ് ഗതാഗതം നിരോധിച്ച് ഉത്തരവിറക്കിയത്. കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടലിൽ മാക്കൂട്ടം മുതൽ പെരുമ്പാടി വരെയുള്ള റോഡ് തകർന്നിരുന്നു. മാക്കൂട്ടം ചെറിയപാലത്തിന്റെ അപ്രോച്ച് റോഡും തകർന്ന നിലയിലാണ്. കണ്ണൂരിൽ നിന്ന് മൈസൂരു ഭാഗത്തേക്കുള്ള വാഹനങ്ങൾ മാനന്തവാടി വഴിയാണ് കടന്നുപോകുന്നത്.
പാൽച്ചുരത്തിൽ മതിൽ ഇടിഞ്ഞ് വീണ് മാനന്തവാടി ഭാഗത്തേക്കുള്ള ഗതാഗതം നാല് മണിക്കൂറോളം രാവിലെ തടസ്സപ്പെട്ടിരുന്നു. ചെറുപുഴ- പുളിങ്ങോം റോഡിൽ വെള്ളം കയറിയതിനെ തുടർന്നും ഗതാഗതം തടസ്സപ്പെട്ടു. ജില്ലയിൽ വിവിധയിടങ്ങയിലായി നൂറോളം ആളുകളെ മാറ്റിപാർപ്പിച്ചു.
തൃശൂർ ജില്ലയിലെ മലയോര മേഖലയിലും കനത്ത മഴ തുടരുകയാണ്. പെരിങ്ങൽകുത്ത് ഡാമിന്റെ ഷട്ടറുകൾ എല്ലാം തുറന്നു. കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. മലപ്പുറം ജില്ലയിലെ നിലമ്പൂർ ഏറനാട് കൊണ്ടോട്ടി താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉച്ചയ്ക്ക് ശേഷം അവധി നൽകിയിട്ടുണ്ട്.