ശ്രീനഗർ : ഭീകരർക്ക് ശക്തമായ താക്കീതായി രാഷ്ട്രീയ റൈഫിൾസിലെ സൈനികൻ ഔറംഗസീബിന്റെ അച്ഛൻ . എന്തിനാണ് സർക്കാർ കാത്തിരിക്കുന്നത് . കൊല്ലണം അവരെ 72 മണിക്കൂറിനുള്ളിൽ. അല്ലെങ്കിൽ അവനു വേണ്ടി ഞാൻ പ്രതികാരം ചെയ്യാനിറങ്ങും. വികാരഭരിതനായി ഔറംഗസീബിന്റെ പിതാവ് പറഞ്ഞു.
ഇത് തന്റെ കുടുംബത്തോട് ചെയ്ത ക്രൂരത മാത്രമല്ല . ഈ രാജ്യത്തോടും കശ്മീരിനോടും സൈന്യത്തോടും ചെയ്ത ക്രൂരതയാണ് . ഇത് ചോദ്യം ചെയ്യപ്പെടാതെ പോകരുതെന്നും പിതാവ് രോഷത്തോടെ പറഞ്ഞു. വിഘടനവാദികളേയും അതിനു കുടപിടിക്കുന്നവരേയും കശ്മീരിനു പുറത്താക്കണം. ഭീകരരെ തുരത്താൻ എത്രയും വേഗം പുതിയ ഓപ്പറേഷൻ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബുധനാഴ്ച രാത്രിയാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൈനികനെ ആയുധധാരികളായ ഭീകരസംഘം തട്ടിക്കൊണ്ടു പോയത്. ഷോപ്പിയാനില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം പെരുന്നാള്‍ അവധിയുടെ ഭാഗമായി നാട്ടിലേക്ക് പോയതായിരുന്നു.ഹിസ്ബുള്‍ മുജാഹിദിനിലേക്ക് ആളുകളെ എത്തിക്കുന്ന പ്രധാന റിക്രൂട്ടര്‍മാരിലൊരാളായിരുന്ന സമീര്‍ ടൈഗറിനെ വധിച്ച സുരക്ഷാ സേനയുടെ സംഘത്തില്‍ ഉള്‍പ്പെട്ട സൈനികനാണ് ഔറംഗസീബ്.
പുല്‍വാമക്കു സമീപമുള്ള ഗുസ്സൂവില്‍ നിന്നും വെടിയുണ്ട തറച്ച നിലയില്‍ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.