ദുബായ്: ദുബായിൽ നടന്ന ചടങ്ങിൽ ഇന്ത്യയിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തക രാജ്യവിരുദ്ധമായ പരാമർശങ്ങൾ നടത്തിയത് വിവാദമാകുന്നു. മതേതരത്വത്തിനും ജനാധിപത്യത്തിനും ഭീഷണി നേരിടുന്ന രാജ്യത്ത് നിന്നാണ് താൻ വരുന്നത് എന്നായിരുന്നു പരാമർശം. മാദ്ധ്യമ പ്രവർത്തകയായ ഭാഷാ സിംഗിന്റെ നടപടി അതിഥികളെ അമ്പരപ്പിച്ചു. പരാമർശത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ ചടങ്ങിൽ നിന്നും ഇറങ്ങിപ്പോയി.
https://www.youtube.com/watch?v=w6OPW1tlpyo&feature=youtu.be
ഗൾഫ് രാജ്യങ്ങളിൽ നടക്കുന്ന പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്ന ചില ജന പ്രതിനിധികളും, ഇന്ത്യയിൽ നിന്നും ക്ഷണിക്കപ്പെട്ട് എത്തുന്ന ചില സാമൂഹ്യ സാഹിത്യ പ്രവർത്തകരും ഇന്ത്യയെയും, തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെയും ബോധപൂർവം ആക്ഷേപിക്കാൻ ശ്രമിക്കുന്നതായി പരാതി ഉയരുന്നു. രാഷ്ട്രീയ, മത ഭേദമില്ലാതെ സൗഹൃദത്തോടെ കഴിയുന്ന പ്രവാസികൾക്കിടയിൽ ഇത്തരം പ്രവണതകൾ വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
പ്രമുഖ പ്രവാസി മലയാളി പുത്തൂർ റഹ്മാൻ രചിച്ച ഇസ്മുഹു അഹമ്മദ് എന്ന അന്തരിച്ച മുൻ കേന്ദ്രമന്ത്രി ഇ അഹമ്മദിനെ കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്ത ഇന്ത്യയിൽ നിന്നുള്ള മാദ്ധ്യമപ്രവർത്തക ഭാഷ സിംഗ് കടുത്ത വിമർശനവും, അധിക്ഷേപവുമാണ് ഭാരത സർക്കാരിനെതിരെ ഉയർത്തിയത്. ജനാധിപത്യത്തിനും, മതേതരത്വത്തിനും ഭീഷണി നിലനിൽക്കുന്ന രാജ്യത്തു നിന്നാണ് ഞാൻ വരുന്നതെന്ന അവരുടെ പരാമർശം ചടങ്ങിൽ പങ്കെടുത്ത ക്ഷണിക്കപ്പെട്ട അതിഥികളെ പോലും അമ്പരപ്പിച്ചു.
തുടർന്ന് സംസാരിച്ച, ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ, അന്യ രാജ്യത്തു വെച്ച് ഭാരതത്തേയും, സർക്കാരിനെയും വിമർശിക്കുന്നതിനോടുള്ള എതിർപ്പ് അറിയിച്ചു. തെറ്റുകൾ തിരുത്താനും, ശരിയായി മുന്നേറാനും തക്ക വണ്ണം ശക്തിയും, ആർജ്ജവവും ഉള്ളതാണ് ഭാരതത്തിന്റെ ജനാധിപത്യ സംവിധാനം എന്നദ്ദേഹം ഓർമിപ്പിച്ചു. പിന്നീട്, മുസ്ലിം ലീഗ് എം പി അബ്ദുൽ വഹാബും ഭാരത സർക്കാരിനെതിരെ കടുത്ത ആക്ഷേപകങ്ങൾ ഉന്നയിച്ചതോടെ മുഖ്യാതിഥിയായി പങ്കെടുത്ത ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ ചടങ്ങിൽ നിന്നും ഇറങ്ങിപ്പോയി.
ഇന്ത്യയുടെ നയതന്ത്ര പ്രതിനിധി പങ്കെടുത്ത ചടങ്ങിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് ഉണ്ടായതെന്ന് ഇന്ത്യൻ പീപ്പിൾ ഫോറം ഭാരവാഹികൾ പറഞ്ഞു. ചില ജനപ്രതിനിധികളും, ഇന്ത്യയിൽ നിന്നെത്തുന്ന മാധ്യമ – മനുഷ്യാവകാശ പ്രവർത്തകർ എന്നവകാശപ്പെടുന്ന ചിലരും വിദേശ രാജ്യമാണെന്ന ചിന്ത പോലുമില്ലാതെ രാഷ്ട്രീയ പരിപാടികളിലേതു പോലെ കിട്ടുന്ന എല്ലാ അവസരങ്ങളിലും, വേദികളിലും ഇന്ത്യയെയും, ഇന്ത്യൻ ഗവണ്മെന്റിനെയും ആക്ഷേപിക്കുന്ന പ്രവണത അവസാനിപ്പിക്കേണ്ടത് തന്നെയാണ് എന്ന അഭിപ്രായം പ്രവാസികൾക്കിടയിൽ ശക്തമാണ്.