ദുബായ്: ദുബായിലെ പുസ്തക പ്രകാശന ചടങ്ങിൽ ഇന്ത്യാ വിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ യുഎഎയിൽ പ്രവാസികൾക്കിടയിൽ പ്രതിഷേധം തുടരുകയാണ്. പാർലമെന്റംഗം അബ്ദുൽ വഹാബും, മാദ്ധ്യമ പ്രവർത്തക ഭാഷ സിംഗുമാണ് ഇന്ത്യയിൽ ജനാധിപത്യവും, മതേതരത്വവും അപകടത്തിൽ ആണെന്ന് പ്രസംഗിച്ചത്. വിദേശ മണ്ണിൽ വെച്ചുള്ള ഇത്തരം പരാമർശങ്ങൾ ഒഴിവാക്കപ്പെടേണ്ടതാണ് എന്ന അഭിപ്രായമാണ് പ്രവാസികൾക്ക്.
രാജ്യ വിരുദ്ധ പരാമർശം ഉണ്ടായതിന്റെ പേരിൽ ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഒരു ചടങ്ങിൽ നിന്നും ഇറങ്ങി പോകേണ്ടി വന്ന സാഹചര്യം സംഭവിക്കാൻ പാടില്ലാത്തതായിരുന്നു എന്ന് അജ്മാൻ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഓ വൈ അഹ്മദ് ഖാൻ പറഞ്ഞു. അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഈ സംഭവത്തിൽ കടുത്ത അമർഷവും, പ്രതിഷേധവും രേഖപ്പെടുത്തുന്നതായും അദ്ദേഹം ജനം ടി വി യോട് പറഞ്ഞു.
വിവിധ മത വിശ്വാസവും, രാഷ്ട്രീയ താൽപ്പര്യവും വെച്ച് പുലർത്തുമ്പോഴും ഭാരതീയർ എന്ന നിലയിൽ ഒരേ മനസ്സോടെ കഴിയുന്ന പ്രവാസികൾ ഒരുമിച്ച വേദിയിൽ ഇന്ത്യയിൽ മതേതരത്വവും ജനാധിപത്യവും അപകടത്തിലാണെന്ന് പ്രസംഗിച്ച ജനപ്രതിനിധി കൂടിയായ അബ്ദുൽ വഹാബ് എം പി പ്രവാസികളോട് മാപ്പു പറയണമെന്ന് സാമൂഹ്യ പ്രവർത്തകനും, എമിറേറ്റ്സ് മലയാളി കൗൺസിൽ പ്രസിഡന്റുമായ എം പത്മകുമാർ പറഞ്ഞു.
രാജ്യ വിരുദ്ധ പരാമർശത്തിന്റെ പേരിൽ പാർലമെന്റംഗം അബ്ദുൽ വഹാബിനും, മാദ്ധ്യമ പ്രവർത്തക ഭാഷ സിംഗിനും എതിരെ വലിയ പ്രതിഷേധമാണ് യുഎഇയിലെ വിവിധ പ്രവാസി സംഘടനകളും, സാമൂഹ്യ പ്രവർത്തകരും ഉയർത്തുന്നത്.