ജയ്പൂർ : കാലങ്ങളായി അനുഭവിക്കുന്ന ദുരിതത്തിന് അറുതി .108 പാക് ഹിന്ദുക്കൾക്ക് ഭാരതത്തിന്റെ കൈത്താങ്ങ് . ജോധ്പൂരിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ രവികുമാർ സുർപുർ പാകിസ്ഥാനിൽ നിന്ന് പലായനം ചെയ്ത് ഇന്ത്യയിലെത്തിയ പാക് ഹിന്ദുക്കൾക്ക് പൗരത്വം വിതരണം ചെയ്തു.
സന്തോഷാശ്രു പൊഴിച്ച് ഭാരതാംബയ്ക്ക് ജയ് വിളിച്ചായിരുന്നു തങ്ങൾക്ക് രാജ്യം നൽകിയ കൈത്താങ്ങിന് അവർ ആദരവ് പ്രകടിപ്പിച്ചത്. 2016 ഡിസംബറിലായിരുന്നു ഇവർക്ക് പൗരത്വം അനുവദിച്ചത്. ഇനി ആറായിരത്തോളം പേർ പൗരത്വത്തിന് അപേക്ഷിച്ച് കാത്തിരിപ്പുണ്ട്. ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നതായും ജില്ലാ കളക്ടർ പറഞ്ഞു.
നരേന്ദ്രമോദി സർക്കാർ അധികാരമേറ്റതിനു ശേഷം ആദ്യ മൂന്നു വർഷങ്ങളിൽ ആയിരത്തഞ്ഞൂറോളം പാക് ഹിന്ദുക്കൾക്ക് ഇന്ത്യൻ പൗരത്വം നൽകിയിരുന്നു. 2016 ൽ ആണ് എറ്റവും കൂടുതൽ പേർക്ക് പൗരത്വം നൽകിയത് .660 പേർ.
കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യയിൽ താമസമാക്കിയ 431 പാക് ന്യൂനപക്ഷങ്ങൾക്ക് കേന്ദ്രസർക്കാർ ദീർഘകാല വിസ അനുവദിച്ചിരുന്നു.പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ താമസമാക്കിയ ഹിന്ദു,സിക്ക്,ബുദ്ധ,ജൈന, പാഴ്സി എന്നീ മതവിഭാഗങ്ങളിലുള്ള ആളുകൾക്കാണ് ദീർഘ കാല വിസ അനുവദിച്ചത്.