ന്യൂഡല്‍ഹി: കശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസിനെ പിന്തുണച്ച് ലഷ്കർ ഇ തോയ്ബ രംഗത്ത്. വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെയും അതേ അഭിപ്രായം തന്നെയാണ് തങ്ങള്‍ക്കുമുള്ളതെന്ന് ലഷ്കര്‍ ഭീകരൻ മഹ്മൂദ് ഷാ ഇ-മെയിലിലൂടെ നടത്തിയ പ്രസ്താവനയില്‍ പറയുന്നു.
ഗുലാം നബി ആസാദിനും മറ്റുള്ളവര്‍ക്കുമുള്ള അതേ അഭിപ്രായം തന്നെയാണ് തുടക്കം മുതല്‍ ഞങ്ങള്‍ക്കുമുള്ളത്. ഗവര്‍ണര്‍ ഭരണം കൂടുതല്‍ നിരപരാധികളെ കൊന്നൊടുക്കാന്‍ വേണ്ടിയാണ്. ഇന്ത്യ ഭീകര രാഷ്ട്രമാണ് . ഇന്ത്യൻ സൈന്യം ഭീകര സൈന്യവുമാണ്.
കശ്മീര്‍ താഴ്വരയിലും ജമ്മുവിലും ആര്‍എസ്എസിന്റെ അജണ്ടകളാണ് മെഹബൂബ മുഫ്തി നടപ്പാക്കുന്നത്. എട്ടു ലക്ഷത്തോളം ഇന്ത്യന്‍ സൈനികരാണ് ജമ്മു കശ്മീരില്‍ അക്രമാസക്തരായി നിലകൊള്ളുന്നത്. സേനയുടെ ശക്തി ഉപയോഗിച്ച് അവര്‍ ജനങ്ങളെ അടിച്ചമർത്തുകയാണ്. വെടിനിര്‍ത്തല്‍ വെറുമൊരു നാടകം മാത്രമായിരുന്നുവെന്നും ഭീകര നേതാവ് ഇ മെയിലിൽ പറയുന്നു.
ഓപ്പറേഷന് ഓള് ഔട്ടിന്റെ പേരില്‍ നിരപരാധികളായ കശ്മീരികളെ ഇന്ത്യന്‍ സേന കൊന്നൊടുക്കകയാണ്. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന നിരപരാധികളെ കൊന്നൊടുക്കിയും അടിച്ചമര്‍ത്തിയുമാണ് സേന അവരുടെ നിരാശ തീര്‍ക്കുന്നത്. കഴിഞ്ഞ ഏഴു വര്‍ഷമായി ജമ്മു കശ്മീരില്‍ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും ലഷ്കർ ഇ തോയ്ബ കുറ്റപ്പെടുത്തുന്നു.
സൈന്യം ഭീകരരേക്കാൾ സാധാരണക്കാരെയാണ് കൊല്ലുന്നത് എന്ന വാദവുമായി കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് രംഗത്തെത്തിയിരുന്നു. ഓൾ ഔട്ട് ഓപ്പറേഷൻ കൂട്ടക്കൊലയ്ക്ക് വേണ്ടിയാണ്. നാലു ഭീകരരെ കൊല്ലുമ്പോൾ ഇരുപത് സാധാരണക്കാരെയാണ് സൈന്യം കൊല്ലുന്നതെന്നും ആസാദ് ആരോപിച്ചിരുന്നു. ഇതിനെ പിന്തുണച്ചാണ് ലഷ്കർ രംഗത്തെത്തിയത്.