പാലക്കാട്: പാലക്കാട് പറളിയിൽ ജനവാസ മേഖലകളിലിറങ്ങിയ കാട്ടാനകളെ മുണ്ടൂർ മേഖലയിലേക്ക് കയറ്റി വിട്ടു. വനം വകുപ്പിന്റെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മുണ്ടൂർ വന അതിർത്ഥിയോട് ചേർന്ന പ്രദേശത്ത് കാട്ടാനകളെ എത്തിച്ചത് ഇന്ന് രാത്രിയോടെ അനകളെ കാടുകയറ്റാൻ കഴിയുമെന്ന വിശ്വാസത്തിലാണ് വനം വകുപ്പ്.
ഇന്ന് പുലർച്ചെയാണ് മുണ്ടൂർ വനമേഖലയിൽ നിന്നും കാട്ടാനകൾ പറളി പ്രദേശത്ത് എത്തിയത്. രാവിലെ കൽപ്പാത്തി പുഴയിൽ നിലയുറപ്പിച്ച ആനകളെ വനം വകുപ്പ് പടക്കം പൊട്ടിച്ചും മറ്റും കരയ്ക്ക് കയറ്റി എങ്കിലും ഉച്ചയോടെ ആനകൾ വീണ്ടും പുഴയിലേക്കിറങ്ങി.
പിന്നീട് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനകളെ കരക്ക് കയറ്റിയത്. കരക്ക് കയറിയ ആനകളെ പാലക്കാട് ഷൊർണ്ണൂർ റെയിൽവേ പാത കടത്തി മുണ്ടൂർ വന അതിർത്തിയോട് ചേർന്ന പ്രദേശത്ത് എത്തിച്ചിട്ടുണ്ട്.
രാത്രിയോടെ ആനകളെ കാടിലേക്ക് തിരിച്ചയക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് വനം വകുപ്പ്. എന്നാൽ കാട്ടാനകൾ വീണ്ടും തിരിച്ച് വരുമോ എന്ന അശങ്കയിലാണ് ജനങ്ങൾ.