തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡയാലിസിസ് സംവിധാനം നിലച്ചു. കാരുണ്യ ഡയാലിസിസ് യൂണിറ്റിൽ അഗ്നിബാധയുണ്ടായതിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച്ചയോടെയാണ് പ്രവർത്തനം നിർത്തിയത്. പകരം സംവിധാനം ഒരുക്കുന്നതിൽ ആരോഗ്യ വകുപ്പ് കാണിക്കുന്ന അനാസ്ഥ രോഗികളെ വലക്കുകയാണ്.
സാധാരണക്കാരിൽ സാധാരണക്കാരാണ് മെഡിക്കൽ കോളേജ് ആശുപത്രിയെ സമീപിക്കുന്നത്. അവർക്ക് വേണ്ട മെച്ചപ്പെട്ട സൗകര്യം ഒരുക്കേണ്ടത് സർക്കാരിന്റെ കടമയും. എന്നാൽ കഴിഞ്ഞ ബുധനാഴ്ച്ച മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിൽ ഷോട്ട് സർക്യൂട്ടിനെ തുടർന്ന് ചെറിയ തോതിൽ അഗ്നിബാധ ഉണ്ടായി.
ഇതിന്റെ മറവിൽ ആശുപത്രി അധികൃതർ ചെയ്തതാകട്ടെ ഡയാലിസിസ് യൂണിറ്റ് പൂർണ്ണമായും അടച്ചു പൂട്ടി. അതും പകരം സംവിധാനം ഒരുക്കാതെ. പണി പൂർത്തിയാക്കി യൂണിറ്റിന്റെ പ്രവർത്തനം പുനരംരംഭിക്കുന്ന കാര്യം സംബന്ധിച്ച് അധികൃതർക്ക് യാതൊരു ധാരണയുമില്ല. ആശുപത്രി അധികൃതരുടെയും സർക്കാരിന്റെയും പിടിപ്പുകേടിന്റെ പരിണിത ഫലം അനുഭവിക്കുന്നതാകട്ടെ രോഗികളും.
ആഴ്ച്ചയിൽ രണ്ടും മൂന്നും അതിലധികവും തവണ ഡയാലിസിസ് നടത്തേണ്ട രോഗികളുണ്ട്. പക്ഷേ അതിനായി സ്വകാര്യ സ്ഥാപനങ്ങളെ സമീപിക്കാനുള്ള ധനസ്ഥിതി സാധാരണക്കാരായ രോഗികൾക് ഉണ്ടാവില്ല. ഒരു തവണ ഡയാലിസിസ് നടത്തുന്നതിന് സ്വകാര്യ ലാബുകൾ ഈടാക്കുന്നത് 1500 രൂപ മുതലാണ്.
ഈ നിരക്ക് താങ്ങാനാകാത്ത രോഗികളെ സംബന്ധിച്ച് മരണത്തിന് കീഴടങ്ങാനെ അവർക്ക് കഴിയു.ആരോഗ്യമേഖലയിലെ കുതിച്ചുചാട്ടം അവകാശപ്പെടുന്ന മന്ത്രിയും അവരുടെ ബന്ധുക്കളും സ്വകാര്യ ആശുപത്രിയെ സമീപിക്കുന്നതിനാൽ, സാധാരണക്കാരായ രോഗികളുടെ ബുദ്ധിമുട്ട് മനസ്സിലാകില്ല. അതിന് അവർ ശ്രമിക്കുന്നുമില്ല.