തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക മേഖലകളിൽ രാജ്യം അതിവേഗം മുന്നേറുന്നുവെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ.ഹർഷ വർദ്ധൻ. 2030 ഓടെ ശാസ്ത്ര സാങ്കേതിക ഗവേഷണ രംഗത്ത് ലോകത്തെ മികച്ച മൂന്ന് രാജ്യങ്ങളിലൊന്നായി ഇന്ത്യയെ മാറ്റാനാണ് പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും പരിശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി.
കഴിഞ്ഞ 4 വർഷം കൊണ്ട് ശാസ്ത്ര സാങ്കേതിക മേഖലകളിലെ പുരോഗതിയിൽ അദ്യ പത്ത് രാഷ്ട്രങ്ങളിലൊന്നായി ഇന്ത്യ മാറിയതായി അദ്ദേഹം പറഞ്ഞു. 14 ശതമാനത്തിലധികമാണ് ശാസ്ത്ര സാങ്കേതിക മേഖലകളിലെ രാജ്യത്തിന്റെ വളർച്ച. നാനോ ടെക്നോളജി മേഖലയിൽ രാജ്യത്തിന് മൂന്നാം സ്ഥാനം കൈവരിക്കാനായി.
4 പദ്ധതികളിലായി 662 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് കേന്ദ്ര സഹായത്തോടെ തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നടപ്പിലാക്കുന്നത്. പ്രധാനമന്ത്രി സ്വസ്തീയ സുരക്ഷാ യോജന പദ്ധതി പ്രകാരം 300 കോടി ചിലവിൽ നിർമ്മിക്കുന്ന സ്വസ്തീയ സുരക്ഷാ ബ്ലോക്ക്, കോമ്പിനേഷണൽ ഡിവൈസസ് ബ്ലോക്കിന്റെ ഒന്നാം ഘട്ടം എന്നിവയുടെ ശിലാസ്ഥാപനം, റീജിയണൽ ടെക്നിക്കൽ റിസോഴ്സ് സെന്റർ ഫോർ ഹെൽത്ത് ടെക്നോളജി അസ്സെസ്സ്മെന്റ് ഡാറ്റാസെന്റർ എന്നിവയുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എംഎൽഎ ഒ രാജഗോപാൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.