മുസഫർനഗർ: മുസഫർ നഗറിലെ ഭോപ പ്രദേശത്ത് ഒരു കനാലുണ്ട്. ഗംഗ കനാൽ എന്നറിയപ്പെടുന്ന ഇവിടം ആത്മഹത്യ ചെയ്യുന്നവരുടെ ഇഷ്ടകേന്ദ്രമാണ് .കനാലിന്റെ പാലത്തിൽ നിന്ന് ചാടി നിരവധി പേർ ഇവിടെ ആത്മഹത്യ ചെയ്തിട്ടുണ്ട്.
ആയിടയ്ക്കാണ് മനോജ്കുമാർ സൈനിയെന്ന 26 കാരൻ പാലത്തിനു സമീപം വഴിവക്കിൽ ഒരു പഴക്കട തുടങ്ങിയത്. അങ്ങനെയിരിക്കെ ഒരു ദിവസം പാലത്തിനു മുകളിൽ നിന്ന് ഒരാൾ വെള്ളത്തിലേക്ക് എടുത്തു ചാടുന്നത് മനോജിന്റെ ശ്രദ്ധയിൽ പെട്ടു. ഒരു നിമിഷം അന്ധാളിച്ചു പോയെങ്കിലും പെട്ടെന്നു തന്നെ മനസാന്നിദ്ധ്യം വീണ്ടെത്ത മനോജ് സൈനി കനാലിലേക്ക് വെള്ളത്തിലേക്ക് എടുത്തു ചാടി ഇയാളെ രക്ഷിച്ചു.
ഈയടുത്ത് ഭോകറേധി പഞ്ചായത്തിന്റെ ചെയർമാനായിരുന്ന ഗ്യാനേന്ദർ സിംഗിന്റെ അമ്മാവനേയും മനോജ് കുമാർ സൈനി രക്ഷിച്ചു. വിഷാദ രോഗം മൂർച്ഛിച്ച് വീടു വിട്ടിറങ്ങിയ വൃദ്ധൻ കനാലിൽ ചാടുകയായിരുന്നു. മനോജ് ഉടൻ തന്നെ വെള്ളത്തിലേക്ക് ചാടി ഇദ്ദേഹത്തെയും രക്ഷിച്ചു. ഇതുവരെ ഏഴുപേരെയാണ് മനോജ് ഈ രീതിയിൽ രക്ഷിച്ചത്. നാട്ടുകാർക്ക് ഇപ്പോൾ മനോജ് ലോക്കൽ സൂപ്പർമാനാണ് .
എന്തായാലും മനോജ് കുമാറിന്റെ പേര് ധീരതക്കുള്ള അവാർഡിന് നൽകാൻ തീരുമാനിച്ചിരിക്കുകയാണ് പഞ്ചായത്ത് അധികൃതർ