തിരുവനന്തപുരം: മോദി സര്‍ക്കാറിന് കേരളത്തോട് രാഷ്ട്രീയ വിരോധമാണെന്ന മുഖ്യമന്തി പിണറായി വിജയന്റെ പ്രസ്താവന അടിസ്ഥാനമില്ലാത്തതെന്ന് ഒ രാജഗോപാല്‍ എംഎല്‍എ. പിണറായി വിജയന്റെ മോദി വിരോധം മാത്രമാണ് പ്രസ്താവനക്ക് പിന്നിലുള്ളത്. കേരളത്തോട് എന്തു വിരോധമാണ് കേന്ദ്ര സര്‍ക്കാര്‍ കാട്ടിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
ഡല്‍ഹിയില്‍ പാര്‍ട്ടി യോഗത്തിനു പോകുമ്പോഴൊക്കെ പ്രധാനമന്ത്രിയെ കയറി കണ്ടേക്കാം എന്നു കരുതുന്നതിന് പിന്നില്‍ മറ്റ് പല ഉദ്ദേശ്യങ്ങളും കാണും. യാത്ര ഔദ്യോഗികമാക്കുന്നതു കൊണ്ട് ഗുണവും ഉണ്ടാകും. പക്ഷേ അതിന് പ്രധാനമന്ത്രി നിന്നു തരണം എന്നു ചിന്തിക്കുന്നിടത്താണ് പ്രശ്നം. ഇഷ്ടമുള്ളപ്പോള്‍ ഓടി ചെന്ന് കുശലാന്വേഷണം നടത്താവുന്ന സ്ഥാനമല്ല പ്രധാനമന്തിയുടേത്. കെ.കരുണാകരന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സ്വന്തം പാര്‍ട്ടിയിലെ പ്രധാനമന്ത്രിയെ കാണാന്‍ മുന്നു നാലു ദിവസം ഡല്‍ഹിയില്‍ തങ്ങേണ്ടി വന്ന അനുഭവം മുന്നിലുണ്ട്.
കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ഉന്നയിക്കുന്ന വിഷയം വകുപ്പു മന്ത്രിക്ക് കൈകാര്യം ചെയ്യാനുള്ളതേയുള്ളൂ എന്നാണ് പ്രധാനമന്തിയുടെ ഓഫീസ് അറിയിച്ചത്. സഹപ്രവര്‍ത്തകരുടെ കാര്യ പ്രാപ്തിയിലുള്ള പ്രധാനമന്തിയുടെ വിശ്വാസമാണ് അത് തെളിയിക്കുന്നത്. കേരളത്തിനാവശ്യമായ കാര്യം സാധിച്ചെടുക്കുകയായിരുന്നു ലക്ഷ്യമെങ്കില്‍ മുഖ്യമന്ത്രി കേന്ദ്ര ഭക്ഷ്യമന്ത്രിയെ കാണണമായിരുന്നു. ചുരുങ്ങിയ പക്ഷം മുഖ്യമന്ത്രിക്ക് മുന്‍ മുഖ്യമന്ത്രി വിഎസ് അചുതാനന്ദന്റെ ഉപദേശമെങ്കിലും ഇക്കാര്യത്തില്‍ തേടാമായിരുന്നു.
പിണറായി മോദി വിരുദ്ധ പ്രസ്താവന നടത്തുമ്പോള്‍ വിഎസ് കേന്ദ്ര റയില്‍മന്ത്രി പീയുഷ് ഗോയലുമായി ചര്‍ച്ച നടത്തി പാലക്കാട് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ അനുകൂല നിലപാട് എടുപ്പിക്കുകയായിരുന്നു. ഡല്‍ഹിയില്‍ ഇല്ലായിരുന്ന കേന്ദ്ര മന്ത്രി വി.എസിനെ കാണാന്‍ മാത്രം എത്തി എന്നത് കേന്ദ്രം കേരളത്തോടു കാണിക്കുന്ന വിരോധമാണോ സ്നേഹമാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രി വിരോധ പ്രസ്താവന നടത്തുന്ന ദിവസം തിരുവനന്തപുരത്ത് ശ്രീചിത്രയില്‍ മറ്റൊരു കേന്ദ്ര മന്ത്രി 600ലധികം കോടിയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നുവെന്നും ഒ രാജഗോപാല്‍ പറഞ്ഞു.