തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ പോലീസ് ഡ്രൈവര്‍ ഗവാസ്കറിനെ മര്‍ദ്ദിച്ച സംഭവത്തില്‍ എഡിജിപിയുടെ വാഹനം ഗവാസ്കര്‍ ഓടിച്ചിട്ടില്ലെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമം. ഡ്യൂട്ടി രേഖകളില്‍ മറ്റൊരു ഡ്രൈവറായ ജൈസന്റെ പേരെഴുതി ചേര്‍ത്താണ് അട്ടിമറി ശ്രമം നടന്നത്. എന്നാല്‍ ഗവാസകറിന് മര്‍ദനമേറ്റ ദിവസം ഗവാസ്കറെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ നിന്നുമാണ് താന്‍ വാഹനമെടുത്തതെന്ന് ജൈസന് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തിന് മൊഴി നല്കി.
ഡ്യൂട്ടി രജിസ്റ്ററില്‍ ക്രമക്കേട് നടത്തിയാലും അന്വേഷണത്തെ ബാധിക്കില്ലെന്നാണ് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്. എഡിജിപി നല്കിയ മൊഴിയിലും കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും വാഹനമോടിച്ചിരുന്നത് ഗവാസ്കര്‍ തന്നെയാണെന്ന് പറഞ്ഞിട്ടുണ്ട്.
ഇന്ന് ഗവാസ്കറെ സംഭവം നടന്ന കനകക്കുന്നിലെത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. പക്ഷേ കനകക്കുന്നിലും പരിസരത്തുമുള്ള സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ഇത് വരെ പരിശോധനക്ക് വിധേയമാക്കിയിട്ടില്ല.
അതേ സമയം എഡിജിപിയുടെ മകള്‍ നല്കിയ പരാതിയില്‍ അന്വേഷണ സംഘത്തിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഔദ്യോഗിക വാഹനം കസ്റ്റഡിയിലെടുത്ത് പരിശോധിച്ചെങ്കിലും സൂചനകളൊന്നും കിട്ടിയിട്ടില്ല. ഗവാസ്കര്‍ ഔദ്യോഗിക വാഹനം തന്റെ കാലിലൂടെ കയറ്റിയിറക്കി എന്നാണ് എഡിജിപിയുടെ മകള്‍ നല്കിയ പരാതി.
സംഭവമുണ്ടായ ദിവസം ചികിത്സ നേടിയ സ്വകാര്യ ആശുപത്രിയില്‍ ഓട്ടോ ഇടിച്ചു എന്ന കാരണമാണ് എഡിജിപിയുടെ മകള്‍ പറഞ്ഞതെന്ന് തെളിയിക്കുന്ന ആശുപത്രി രേഖകള്‍ മുന്‍പ് പുറത്ത് വന്നിരുന്നു. ഇവര്‍ക്ക് പരിക്കില്ലെന്നു ഡോക്ടറും മൊഴി നല്‍കിയിട്ടുണ്ട്.