കൊച്ചി: ജെസ്ന മരിയ ജയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജെസ്നയെ കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ജെസ്നയെ കാണാതായതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് ചേര്‍ത്തിരിക്കുന്നത്. ഉയര്‍ന്നു വന്ന എല്ലാ ആരോപണത്തിലും അന്വേഷണം നടത്തിയെങ്കിലും ഒരു തെളിവും ലഭിച്ചില്ലെന്ന് പോലീസ് പറയുന്നു.
പലയിടത്തും കണ്ടു എന്ന റിപ്പോര്‍ട്ട് ശരിയല്ലെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ജെസ്നയുടെ പിതാവ് നിര്‍മ്മിക്കുന്ന വീട്ടിലും പരിശോധന നടത്തി. വീട്ടുകാര്‍ക്കെതിരായ ആരോപണങ്ങളിലും അന്വേഷണം നടത്തി എന്നാല്‍ തെളിവുകളൊന്നും ലഭിച്ചില്ല. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 250 പേരെ ചോദ്യം ചെയ്തു.130 പേരുടെ മൊഴി രേഖപ്പെടുത്തി,ഒരു ലക്ഷം ഫോണ്‍ കോളുകള്‍ പരിശോധിച്ചു. നിരവധി ഇടങ്ങളില്‍ കണ്ടു എന്ന റിപ്പോര്‍ട്ടുകളുടെ പിന്നാലെ അന്വേഷിച്ചു പോയി,
വിവിധ ഇടങ്ങളില്‍ നിന്നും കിട്ടിയ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും അതൊന്നും ജെസ്നയാണെന്നതിന് സ്ഥിരീകരണം ലഭിച്ചില്ല. 100 അംഗ പോലീസ് സംഘം വനത്തിലും തെരച്ചില്‍ നടത്തിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല.11 സ്ഥലങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ ബോക്സ് സ്ഥാപിച്ചു.50 ലധികം കത്ത് കിട്ടി.എന്നാല്‍ ജസ്നയെ കണ്ടെത്താനുള്ള വിവരം ഇതിലൊന്നും ഇതുവരെ ലഭിച്ചില്ല. മഞ്ചേരി സത്യസരണിയിലും അന്വേഷണം നടത്തിയെന്ന് പോലിസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇപ്പോഴും അന്വേഷണം സജീവമായി നടക്കുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജെസ്നയുടെ സഹോദരന് നല്കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇത് ജൂലായ് നാലിന് പരിഗണിക്കും.