കൊച്ചി : മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസിലെ സാക്ഷികൾക്ക് സമൻസ് നല്കാന് പോലിസ് സംരക്ഷണം . ബിജെപി സ്ഥാനാർത്ഥിയായിരുന്ന കെ സുരേന്ദ്രൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഭീഷണിമൂലം സമൻസ് നല്കാനാവുന്നില്ലെന്ന് ഹരജിക്കാരന് കോടതിയെ അറിയിച്ചിരുന്നു.
മുസ്ലീംലീഗിലെ അബ്ദുൽ റസാഖിന്റെ തെരഞ്ഞെടുപ്പു ചോദ്യം ചെയ്താണ് ബി.ജെ.പി സ്ഥാനാർഥിയായിരുന്ന കെ. സുരേന്ദ്രൻ ഹർജി നല്‍കിയത്. സ്ഥലത്തില്ലാതിരുന്ന 259 വോട്ടർമാരുടെ പേരിൽ കള്ളവോട്ടു ചെയ്തിട്ടുണ്ടെന്നാണ് ഹർജിയില്‍ പറയുന്നത്.
ഇവരെ നേരിട്ട് വിളിച്ചുവരുത്തുന്നതിനാണ് ഹൈക്കോടതി സമൻസ് അയച്ചത്. എന്നാൽ സാക്ഷികൾക്ക് പ്രാദേശിക ഭീഷണിമൂലം സമൻസ് നൽകാൻ ഹൈക്കോടതി ദൂതന് കഴിയുന്നില്ലെന്നും പോലിസ് സംരക്ഷണം വേണമെന്നും സുരേന്ദ്രൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലാണ് ഹൈക്കോടതി അനുകൂല നിലപാട് സ്വീകരിച്ചത്. സമൻസ് നൽകാൻ സംരക്ഷണത്തിനായി ജില്ലാ പോലിസ് മേധാവിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.
മരിച്ചുപോയവരുടെയും വിദേശത്തുള്ളവരുടെയും പേരിൽ വിജയിയായ അബ്ദുൽ റസാഖിന് അനുകൂലമായി വ്യാപകമായി കള്ളവോട്ടു നടന്നതായി ആരോപിച്ചാണ് സുരേന്ദ്രൻ ഹൈക്കോടതയിൽ ഹർജി നൽകിയിരിക്കുന്നത്. അബ്ദുൽ റസാഖ് 89 വോട്ടുകൾക്കാണ് കെ. സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. കള്ളവോട്ട് നടന്നില്ലായിരുന്നെങ്കിൽ തന്റെ വിജയം ഉറപ്പായിരുന്നെന്നാണ് സുരേന്ദ്രന്റെ വാദം