ന്യൂഡൽഹി: നീരവ് മോദിക്കെതിരെ കുരുക്ക് മുറുക്കി കേന്ദ്രസർക്കാർ. നീരവിനെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായി വിദേശകാര്യമന്ത്രാലയം മൂന്ന് യൂറോപ്യൻ രാജ്യങ്ങൾക്ക് കത്തെഴുതി. ഫ്രാൻസ്, യൂറോപ്പ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളുടെ സഹായമാണ് വിദേശകാര്യമന്ത്രാലയം അഭ്യർത്ഥിച്ചത്. അതേസമയം നീരവിന്റെയും കൂട്ടരുടെയും പാസ്പോർട്ട് കണ്ടു കെട്ടുന്നതിനുള്ള നീക്കങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആരംഭിച്ചു.
രാജ്യത്തെ ഞെട്ടിച്ച 14000കോടിയുടെ ബാങ്ക് തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയെയും കൂട്ടരെയും പിടികൂടാനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ തുടരുകയാണ്. നീരവും അമ്മാവൻ മെഹുൽ ചോക്സിയും സംഘവും യൂറോപ്യൻ രാജ്യങ്ങളിൽ ഉള്ളതായി കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയ്ക്ക് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നീരവിന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും പിടികൂടുന്നതിനുമായി വിദേശകാര്യമന്ത്രാലയം ഫ്രാൻസ്, ഇംഗ്ലണ്ട്, ബെൽജിയം തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾക്ക് കത്തയച്ചു.
നേരത്തെയും നീരവിനെ പിടികൂടുന്നതിനായി വിദേശകാര്യമന്ത്രാലയം ഇടപെട്ടിട്ടുണ്ട്. നീരവിനെതിരെയുള്ള അന്വേഷണം വിദേശരാജ്യങ്ങളിലേക്കും വ്യപിപിക്കാൻ കഴിഞ്ഞ ദിവസം മുംബൈയിലെ പ്രത്യേക കോടതി എൻഫോഴ്സ്മെന്റിന് നിർദേശം നൽകിയിരുന്നു.
നീരവ് മോദിയുടെ പാസ്പോർട്ട് റദ്ദാക്കാൻ എൻഫോഴ്സ്മെൻറ് ഡയറ്കടറേറ്റ് നടപടികൾ ആരംഭിച്ചു. നീരവിന്റെ ഇന്ത്യൻ പാസ്പോർട്ട് റദ്ദാക്കിയെന്നും സിംഗപ്പൂർ പാസ്പോർട്ട് ഉപയോഗിച്ചാണ് നീരവ് യാത്ര ചെയ്യുന്നതെന്നും അന്വേഷണ ഏജൻസികൾ വ്യക്തമാക്കി. നീരവ്മോദിക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനും അന്വേഷണ ഏജൻസികൾ ഇന്റർപോളിന് നിർദേശം നൽകിയിട്ടുണ്ട്.