കൊല്ലം : തേവലക്കരയിൽ സിപിഎം കൊടിമരത്തിൽ കാവിക്കൊടി കെട്ടി സംഘർഷമുണ്ടാക്കാൻ ശ്രമിച്ച കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ . പോപ്പുലർ ഫ്രണ്ട് പ്രവർത്തകനും കാമ്പസ് ഫ്രണ്ട് ഏരിയ പ്രസിഡന്റുമായ ഷംനാദാണ് അറസ്റ്റിലായത്. പ്രദേശത്ത് സിപിഎം -ആർ.എസ്.എസ് സംഘർഷമുണ്ടാക്കാനായിരുന്നു ശ്രമമെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ റിമാൻഡ് ചെയ്തു.
തേവലക്കര മാവിള മുക്കിൽ സ്ഥാപിച്ച സിപിഎം കൊടിമരത്തിലായിരുന്നു കാവിക്കൊടി കെട്ടിയത്. വിവരമറിഞ്ഞെത്തിയെ സിപിഎം പ്രവർത്തകർ കൊടി നീക്കം ചെയ്തു.തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പോപ്പുലർ ഫ്രണ്ടാണ് പിന്നിലെന്ന് തെളിഞ്ഞത്.പ്രദേശത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ബിജെപിക്കും ആർ.എസ്.എസുനുമെതിരെ പ്രതിഷേധ പ്രകടനം നടത്താൻ സിപിഎം തീരുമാനിച്ചതിനിടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ വലിയ സംഘർഷമാണ് ഒഴിവായത്. സിപിഎം -ആർ.എസ്.എസ് സംഘർഷമുണ്ടാക്കി മുതലെടുപ്പു നടത്താൻ മതമൗലികവാദ സംഘടനകൾ ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. മുൻപും ഇത്തരം ശ്രമങ്ങൾക്കിടെ മതമൗലികവാദ സംഘടനയുടെ അംഗങ്ങൾ അറസ്റ്റിലായിട്ടുണ്ട്.