തൃശൂർ: താൻ താരസംഘടനയായ അമ്മയുടെ സജീവാംഗമല്ലെന്ന് സുരേഷ് ഗോപി എംപി. സംഘടനയുമായി അടുത്ത ബന്ധം തനിക്കില്ല. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് താൻ വിട്ടു നിൽക്കുന്നത് . സംഘടനയുമായി അകലം പാലിക്കുന്നതിനെ കുറിച്ച് എന്തുകൊണ്ട് നേരത്തെ ചോദിച്ചില്ലെന്നും സുരേഷ് ഗോപി ചോദിച്ചു.
തന്റെ ജോലി പൊതു പ്രവർത്തനമാണ്. അത് വൃത്തിയായി ചെന്നുന്നുണ്ട്. ഇപ്പോഴത്തെ വിവാദവുമായി ബന്ധപ്പെട്ട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം തൃശൂരിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
അതേസമയം, അമ്മയിൽ നിന്ന് നാലു നടിമാർ രാജിവെച്ചതിന് പിന്നാലെ പ്രതിഷേവുമായി കൂടുതൽ നടിമാർ രംഗത്ത്. വീണ്ടും ജനറൽ ബോഡി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പത്മപ്രിയ, രേവതി, പാർവതി എന്നിവർ നേതൃത്വത്തിന് കത്ത് നൽകി. ദിലീപിനെ തിരിച്ചെടുത്തത് ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് വിമൺ ഇൻ സിനിമ കലക്ടീവിന്റെ ഫേസ്ബുക്ക് പേജിലാണ് കത്ത് പോസ്റ്റ് ചെയ്തത്.
ദിലീപിനെ തിരിച്ചെടുത്ത തീരുമാനം പുനപരിശോധിക്കണം എന്ന് കത്തിൽ ആവശ്യപ്പെടുന്നു. നടിയെ പിന്തുണയ്ക്കാൻ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്നും അമ്മയിൽ സ്ത്രീകൾക്ക് സുരക്ഷയും പരിഗണനയും ഉറപ്പാക്കാനായി സംഘടനയ്ക്ക് ചെയ്യാവുന്ന കാര്യങ്ങൾ വ്യക്തമാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.