ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിയിൽ നടുഭാഗം ചുണ്ടൻ ജേതാക്കൾ. ചമ്പക്കുളം ചുണ്ടനെ ഫോട്ടോ ഫിനിഷിൽ പിന്തള്ളിയാണ് നടുഭാഗം ജേതാക്കളായത്. മൂലം വള്ളംകളിയോടെ സംസ്ഥാനത്തെ ഈ വർഷത്തെ ജലമേളകൾക്ക് തുടക്കമായി.
വള്ളംകളി പ്രേമികളുടെ ആവേശം വാനോളം. മഴ മാറി മാനം തെളിഞ്ഞു, എങ്ങും വഞ്ചിപ്പാട്ടും ആർപ്പു വിളികളും കൊണ്ട് മുഖരിതം. ഉത്സവാന്തരീക്ഷത്തിലാണ് സംസ്ഥാനത്തെ ജല മാമാങ്കങ്ങൾക്ക് ഒദ്യോഗിക തുടക്കം കുറിച്ച് പമ്പയാറ്റിൽ ചരിത്ര പ്രസിദ്ധമായ മൂലം വള്ളംകളിയുടെ ആദ്യ തുഴ എറിഞ്ഞത്. ആദ്യം മനോഹരമായ മാസ് ഡ്രിൽ. ഔദ്യോഗിക ഉദ്ഘാടനത്തിനു ശേഷം ജല പോരാട്ടം. കേരളത്തിലെ പ്രമുഖരായ ആറ് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 22 കളിവള്ളങ്ങൾ വീറും വാശിയുമായി മത്സരിച്ചു. ഒടുവിൽ എൻബിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ രാജ പ്രമുഖൻ ട്രോഫിയിൽ മുത്തമിട്ടു.
തൊട്ട് പിന്നിലായി യുബിസി കൈനകരിയുടെ ചമ്പക്കുളം രണ്ടാം സ്ഥാനത്ത്. കന്നിയങ്കത്തിന് ഇറങ്ങിയ കേരള പൊലീസ് ടീം മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. പരാതി രഹിതമാക്കാൻ നെഹ്റു ട്രോഫി മാതൃകയിൽ നൂതന ടൈമിംഗ് സമ്പ്രദായം ആദ്യമായി ഉപയോഗിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ വള്ളം കളിയ്ക്കുണ്ട്.
ചമ്പക്കുളത്ത് മാപ്പിളശേരി തറവാട്ടില്‍ നിന്ന് ജലഘോഷയാത്രയായി അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് പ്രതിഷ്ഠാ വിഗ്രഹം കൊണ്ടുപോയതിന്റെ ചരിത്ര സ്മരണയായാണ് നാലു ശതാബ്ദത്തിലേറെയായി പാരമ്പര്യ പെരുമയിൽ മൂലം വള്ളംകളി നടക്കുന്നത്.