കശ്മീര്‍: ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലുകളില്‍ പാക് ഭീകരസംഘടനകള്‍ ഇന്ത്യന്‍ സൈനികര്‍ക്കു നേരെയുള്ള ആയുധമായി കുട്ടികളെ ഉപയോഗിച്ചതായി ഐക്യരാഷ്ട്രസഭ. ജെയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നീ നിരോധിത ഭീകര സംഘടനകളാണ് കഴിഞ്ഞവര്‍ഷം സൈനികരെ നേരിടാന്‍ കുട്ടികളെ ഉപയോഗിച്ചത്. യു.എന്‍ സെക്രട്ടറി ജനറലിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.
ഹിസ്ബുള്‍ മുജാഹിദീന്‍ രണ്ട് തവണയും ജെയ്ഷെ മുഹമ്മദ് ഒരു തവണയുമാണ് കുട്ടികളെ ഏറ്റുമുട്ടലിന് ഉപയോഗിച്ചത്. പാകിസ്ഥാനിലെ മദ്രസകളില്‍ നിന്നുള്‍പ്പെടെ കുട്ടികളെ ഭീകര പ്രവര്‍ത്തനത്തിന് റിക്രൂട്ട് ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ലഷ്കര്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു 15-കാരന് കൊല്ലപ്പെട്ടിരുന്നു. ആക്രമണങ്ങള്‍ നടത്താന്‍ കുട്ടികളെ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് ഗുരുതര നിയമ ലംഘനമായി പറയുന്നു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കുട്ടികളെയും സാരമായി ബാധിക്കുന്നുണ്ട്.
ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് ഭീകരരും ചില നിരോധിത ഭീകര സംഘടനകളും കുട്ടികളെ ഇങ്ങനെ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഇത് വ്യാപകം. രാജ്യത്ത് ഈ സ്ഥലങ്ങളിലാണ് കമ്മ്യൂണിസ്റ്റ് ഭീകരര്‍ കൂടുതലായുള്ളത്.