ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ ആള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്സില്‍ (എ.ഐ.ഐ.എം.എസ്) ആരംഭിക്കുന്ന ദേശീയ വയോജന കേന്ദ്രത്തിന് തറക്കല്ലിട്ടു. വൃദ്ധജനങ്ങള്‍ക്ക് വിവിധ സ്പെഷ്യാലിറ്റികളില്‍ ആരോഗ്യ പരിചരണം നല്‍കുന്നതിനുള്ള കേന്ദ്രമാണിത്. ഇവിടെ 200 ജനറല്‍ വാര്‍ഡ് കിടക്കകള്‍ ഉണ്ടാകും.
ഇതേ ചടങ്ങില്‍ വച്ച് സഫ്ദര്‍ജംഗ് ആശുപത്രിയുടെ 555 കിടക്കകളുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു. സഫ്ദര്‍ജംഗ് ആശുപത്രിയുടെ 500 കിടക്കകളുള്ള പുതിയ എമര്‍ജന്‍സി ബ്ലോക്ക്, എയിംസിലെ 300 കിടക്കകളോട് കൂടിയ പവര്‍ ഗ്രിഡ് വിശ്രമ സദനം, അന്‍സാരി നഗറിലെ എയിംസിനെയും, ട്രോമാ സെന്റിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന തുരങ്കം എന്നിവയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നടത്തി.
രാജ്യത്ത് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പൊതുജനാരോഗ്യ രംഗത്തിന് ഒരു പുതിയ ദിശ നല്കാനായിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. നയപരമായ ഇടപെടലുകളുടെ ഒരു പരമ്പരയിലൂടെ പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും മികച്ച ആരോഗ്യ പരിചരണ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ഗവണ്മെന്റിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള ആരോഗ്യ പരിചരണ അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം ഉയര്‍ത്തി മികച്ച ആരോഗ്യ പരിചരണ സൗകര്യങ്ങള്‍ ടു ടയര്‍, ത്രീ ടയര്‍ നഗരങ്ങളിലേയ്ക്കും വ്യാപിപിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ദേശീയ ആരോഗ്യ നയത്തെ കുറിച്ച് പരാമര്‍ശിക്കവെ, താങ്ങാവുന്ന ചെലവിലുള്ള ആരോഗ്യ പരിചരണവും, രോഗ പ്രതിരോധവും ഗവണ്മെന്റിന്റെ കാര്യപരിപാടിയില്‍ മുന്‍പന്തിയിലുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം, കുടിവെള്ള ശുചിത്വ മന്ത്രാലയം, വനിതാ ശിശു വികസന മന്ത്രാലയം, ആയുഷ് മന്ത്രാലയം എന്നിവയെല്ലാം ഈ ബഹുമുഖ സമീപനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോള ലക്ഷ്യമായ 2030 ന് മുമ്പേ, 2025 ഓടെ ക്ഷയരോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഇന്ത്യ ലക്ഷ്യമിട്ടിട്ടുണ്ട്. ഈ ദൗത്യം പൂര്‍ത്തിയാക്കുന്നതില്‍ രാജ്യത്തെ ആരോഗ്യമേഖലയില്‍ തനിക്ക് വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.