ഇന്‍ഡോര്‍: മന്ദ്സൗറില് പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന ആവശ്യവുമായി പെണ്‍കുട്ടിയുടെ പിതാവ് രംഗത്ത്. തനിക്ക് പണം ആവശ്യമില്ലെന്നും മകള്‍ക്ക് നീതി ലഭിക്കുക എന്നത് മാത്രമാണ് തന്റെ ആവശ്യമെന്നും പ്രതികളെ തൂക്കിക്കൊല്ലണമെന്നും ഇദ്ദേഹം പറഞ്ഞു. സംഭവത്തില്‍ രണ്ട് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. സ്കൂള്‍ വിട്ടതിനു ശേഷം അച്ഛനെ കാത്തു നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ടു പോവുകയും ഇതിന് ശേഷം ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. കഴുത്തില്‍ മുറിവുണ്ടാക്കിയാണ് ഇവര്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ചത്.
സംഭവത്തിന് തൊട്ടടുത്ത ദിവസം തന്നെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇര്ഫാന്(20), ആസിഫ്(24) എന്നീ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പോക്സോ നിയമ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇര്‍ഫാനെ ചൊവ്വാഴ്ചയും ആസിഫിനെ വെള്ളിയാഴ്ചയുമാണ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിക്കും കുടുംബത്തിനും ആവശ്യമായ എല്ലാ വിധ സഹായങ്ങളും ചെയ്യുമെന്നും, കുട്ടിയുടെ ചികിത്സയും തുടര്‍ പഠനത്തിന്റെ ചെലവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മദ്ധ്യപ്രദേശ് വനിത ശിശു ക്ഷേമ മന്ത്രി അര്‍ച്ചന ചിട്നിസ് പറഞ്ഞു. നിലവില്‍ അഞ്ച് ലക്ഷം രൂപ കുട്ടിയുടെ അച്ഛന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നും കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞു.
ഈ കേസ് അടിയന്തര പ്രാധാന്യം നടത്തിയാണ് അന്വേഷിക്കുന്നതെന്ന് ചീഫ് സൂപ്പര്ഇന്ടെഡെന്റ് ഓഫ് പൊലീസ് രാകേഷ് മോഹന്‍ ശുക്ല പറഞ്ഞു. പ്രതികള്‍ റിമാന്റിലാണന്നും ഇവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തിയതിനു ശേഷം ഇന്ന് ആദ്യമായി സംസാരിച്ചു. ഇതിനു പുറമെ കട്ടികുറഞ്ഞ ആഹാരം വളരെ ചെറിയ അളവില്‍ കഴിച്ചു തുടങ്ങിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പെണ്‍കുട്ടി ഇപ്പോഴും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.