കാസർകോട്: കാസർകോട് കരിന്തളം പഞ്ചായത്തില്‍ സിപിഎം സര്‍ക്കാര്‍ ഭൂമി കൈയേറിയ വിഷയത്തില്‍ നടപടി വൈകുന്നു. റവന്യൂ മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലായിട്ടു പോലും കാര്യമായ ഇടപെടല്‍ നടത്താന്‍ മന്ത്രി തയ്യാറാകുന്നില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വെള്ളരിക്കുണ്ട് തഹസീല്‍ദാര്‍ വിവാദ ഭൂമിയിലെത്തിയെങ്കിലും ഇവരെ തടഞ്ഞ് തിരിച്ചയക്കുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചത്.
കാസർകോട് കിനാനൂര്‍ വില്ലേജിലെ റീസര്‍വ്വെ നമ്പര്‍ 410 ല്‍ പെട്ട ചായ്യോം വാഴപ്പന്തലിലാണ് വിവാദ ഭൂമി സ്ഥിതി ചെയ്യുന്നത്. സീറോ ലാന്റ് പദ്ധതി പ്രകാരം പാവങ്ങള്‍ക്ക് വീതിച്ച് നൽകേണ്ട സര്‍ക്കാര്‍ ഭൂമി സിപിഎം ഷെഡ് കെട്ടി സ്വന്തമാക്കിയിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ നിലപാടുമായി സിപിഐ രംഗത്തെത്തിയിരുന്നെങ്കിലും ഈ നേതാക്കളെ കൊലപ്പെടുത്തുമെന്ന ഭീഷണിപ്പെടുത്തുകയാണ് സിപിഎം. കഴിഞ്ഞ ദിവസം ജനം ടിവിയോട് പ്രതികരിച്ച സിപിഐ ചായ്യോം ബ്രാഞ്ച് സെക്രട്ടറി രാധാകൃഷ്ണന് ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
അനധികൃത ഷെഡ് പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട്, രണ്ട് തവണ വെള്ളരിക്കുണ്ട് തഹസീല്‍ദാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയിരുന്നെങ്കിലും സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു. എന്നാല്‍ ആവശ്യമായ പോലീസ് സംരക്ഷണത്തോടെ തീരുമാനം നടപ്പാക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമം റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തുന്നു. റവന്യു മന്ത്രി അടിയന്തിരമായി വിഷയത്തിലിടപെട്ടില്ലെങ്കില് വിവാദ ഭൂമിയിലേക്ക് പ്രക്ഷോഭം നടത്താനാണ് ബിജെപിയുടെയും കോണ്‍ഗ്രസ്സിന്റെയും തീരുമാനം.