അടൂർ: ദേശവിരുദ്ധശക്തികള്ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന ആഹ്വാനവുമായി ആര്‍എസ്എസ് സംസ്ഥാന വാര്‍ഷികയോഗം. സങ്കുചിത മതവാദങ്ങള്‍ക്ക് മാന്യത നല്‍കുകയും മതഭീകരര്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്യുന്ന ഇടതുവലതുമുന്നണികളുടെ സമീപനം അപകടകരമാണെന്ന് അടൂരില്‍ രണ്ടുദിവസമായി നടന്നുവന്ന യോഗം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി.
ഐഎസ് ഭീകരര്‍ക്കൊപ്പം ചേരാന്‍ കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ യുവാക്കള്‍ തയ്യാറാകുന്നതെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. കേരളത്തെ ഭീകരകേന്ദ്രമാക്കി മാറ്റാനുള്ള നീക്കമാണ് നടക്കുന്നതെന്നതിന് കേരള ഐഎസ് തലവന്റെ ശബ്ദ സന്ദേശം തെളിവാണ്. കത്വ സംഭവത്തിന്റെ പേരില്‍ മലപ്പുറത്തും മറ്റും അരങ്ങേറിയത് പച്ചയായ വര്‍ഗീയ കലാപത്തിനുള്ള നീക്കമാണ്. ഇത്തരം സംഭവങ്ങളില്‍ പോലും ഭീകരവാദികളെ സംരക്ഷിക്കാനും ദേശീയശക്തികള കുറ്റപ്പെടുത്താനുമാണ് നിരുത്തരവാദപരമായ പ്രസ്താവനകളിലൂടെ മുഖ്യമന്ത്രി ശ്രമിച്ചത്.
സംസ്ഥാനം വിഭജിക്കണമെന്ന മുസ്ലീം യൂത്ത് ലീഗിന്റെ ആവശ്യവും ഒരുവിഭാഗം ക്രൈസ്തവ സഭകളുടെ ഇടയലേഖനവും വിഘടനവാദത്തിന്റെ ആഹ്വാനമാണ് മുഴക്കുന്നത്. ദേശീയഗാനത്തിനും ഭരണഘടനയ്ക്കും സൈന്യത്തിനും പരമോന്നത നീതിപീഠത്തിനും എതിരെ കേരളത്തില്‍ നടക്കുന്ന പ്രചാരവേല ആഴത്തില്‍ വേരൂന്നിയ ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് തെളിവാണ്. തെരഞ്ഞെടുപ്പ് വിജയത്തിന് ഇസ്ലാമിക തീവ്രവാദികളും, മാവോയിസ്റ്റ് ശക്തികളുമായും ചില ക്രിസ്ത്യന വര്‍ഗീയവാദികളുമായും സഖ്യമുണ്ടാക്കുന്ന ഇടതുവലത് മുന്നണികളുടെ നീക്കം ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്.
അതേസമയം നവോത്ഥാനപരിശ്രമങ്ങള്‍കൊണ്ട് ദൂരീകരിക്കപ്പെട്ട സങ്കുചിത ജാതിവാദം വീണ്ടും ആളിക്കത്തിച്ച് രാഷ്ട്രീയ മുതലെടുപ്പിനായി പരിശ്രമം നടക്കുന്നു. എന്നും ദേശീയധാരയില്‍ ഉറച്ചുനിന്ന അധഃസ്ഥിതജനതയെ അരാജകവാദികളാക്കാനുള്ള ആസൂത്രിതനീക്കത്തെ കരുതലോടെ കാണണമെന്ന് പ്രമേം ആവശ്യപ്പെടുന്നു.
രാജ്യത്തിന്റെ സുരക്ഷയെ മുന്‍നിര്‍ത്തി നടക്കുന്ന ദേശവ്യാപകപരിശ്രമങ്ങള്ക്കൊപ്പം ചേര്ന്നുനില്ക്കണമെന്നും ഭീകരവാദികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും യോഗം സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ സംസ്ഥാനത്തുടനീളം ജനകീയബോധവല്ക്കരണത്തിന് യോഗം ആഹ്വാനം ചെയ്തു.
യോഗദിനാചരണത്തിന് ലോകമെമ്പാടും ലഭിച്ച സ്വീകാര്യതയുടെ മറവില്‍ അതിനെ താല്‍ക്കാലിക രാഷ്ട്രീയ സാമ്പത്തിക ലാഭത്തിനായി ചിലര്‍ ഉപയോഗിക്കുന്നത് കരുതലോടെ കാണണമെന്ന് യോഗം അംഗീകരിച്ച മറ്റൊരു പ്രമേയം അഭിപ്രായപ്പെട്ടു. യോഗ കേവലം വ്യായാമപദ്ധതിയാണെന്ന പ്രചരണം തികഞ്ഞ അജ്ഞതയാണ്. പാരമ്പര്യത്തില്‍നിന്നും ചരിത്രത്തില്‍നിന്നും ശാസ്ത്രത്തില്‍നിന്നും യോഗയെ അടര്‍ത്തിമാറ്റി ദുര്‍വ്യാഖ്യാനം ചെയ്ത് നശിപ്പിക്കാനുള്ള നീക്കത്തിനെതിരെ ജാഗ്രത വേണം. ആരോഗ്യകേരളത്തിന് യോഗമാര്‍ഗം എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി സമഗ്രമാറ്റത്തിന് സജ്ജരാകാന്‍ പൊതുസമൂഹത്തിനോടും സംഘടനകളോടും യോഗം ആഹ്വാനം ചെയ്തു.
രണ്ടുദിവസമായി നടന്ന യോഗത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് സ്വാന്തരഞ്ജന്‍, ക്ഷേത്രീയ സംഘചാലക് ഡോ:വന്യരാജന്‍, പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്, പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ മാര്‍ഗ നിര്‍ദേശം നല്കി.