ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ചരക്ക് സേവന നികുതി കൊണ്ടുവന്നത് ഗുണപരമായ മാറ്റമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സഹകരണ ഫെഡറലിസത്തിന്റെ മികച്ച ഉദാഹരണമാണിതെന്നും ജിഎസ്ടി വാർഷികത്തിൽ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. മാറ്റത്തെപിന്തുണച്ച ജനങ്ങളെ അഭിനന്ദിക്കുകയാണെന്നും ജിഎസ്ടിയുടെ വാർഷികത്തിൽ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഏക നികുതി സമ്പ്രദായം രാജ്യത്തിന്റെ അനിവാര്യതയെന്ന് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയും ചൂണ്ടിക്കാട്ടി.
രാജ്യത്തെ ഫെഡറലിസം ഊട്ടിയുറപ്പിക്കുന്നതാണ് ജി എസ് ടിയുടെ നടപ്പാകലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സുതാര്യതയും വളർച്ചയും ഉറപ്പാക്കാൻ കഴിയുന്ന പുതിയ നികുതി സംവിധാനത്തിലൂടെ ഇൻസ്പെക്ടർ രാജിന് അവസാനമായെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. ഏക നികുതി സമ്പ്രദായം രാജ്യത്തിന്റെ അനിവാര്യതയാണെന്ന് ജിഎസ്ടി ദിനാഘോഷത്തെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്ത് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു.
നിലവിലുണ്ടായിരുന്ന പ്രാകൃത നികുതി സംവിധാനത്തിനാണ് ഇതോടെ അവസാനമായത്. പുതിയ നികുതി സമ്പ്രദായം ഐകകണ്ഠ്യേന നടപ്പാക്കാനായത് നേട്ടമാണ്. ജിഎസ്ടി കൗൺസിലിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നരേന്ദ്ര മോദി സർക്കാരിന്റെ മികച്ച നേട്ടമാണ് ചരക്ക് സേവന നികുതിയെന്ന് ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു . കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജിഎസ്ടി നടപ്പാക്കലിൽ അപാകതകളുണ്ടായെന്ന മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ ആരോപണം പിയൂഷ് ഗോയൽ തള്ളി.