നേപ്പാളില്‍ കുടുങ്ങിയ കൈലാസ് മാനസസരോവര്‍ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കിയെന്ന് കേന്ദ്രം. ഇവര്‍ക്ക് അടിയന്തരമായി ഭക്ഷണവും മരുന്നും മറ്റ് അവശ്യ വസ്തുക്കളും ലഭ്യമാക്കിയതായി കേന്ദ്ര വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. സിമിക്കോട്ടില്‍ ചികിത്സ സൗകര്യം ഒരുക്കിയിട്ടുണ്ട്. തീര്‍ത്ഥാടകരെ അവിടെ നിന്നും മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സുഷമ സ്വരാജ് അറിയിച്ചു.
കൈലാസ് മാനസസരോവര്‍ തീര്‍ത്ഥയാത്രക്കു പോയ 1575 ഇന്ത്യക്കാരാണ് നേപ്പാളില്‍ കുടുങ്ങി കിടക്കുന്നത്. മോശം കാലാവസ്ഥയാണ് അപകടത്തില്‍ പെട്ടവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വൈകിക്കുന്നത്.യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ഇതില്‍ നൂറോളം മലയാളികളുമുണ്ട്.
കനത്ത മഴയും മണ്ണിടിച്ചിലുമാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. 525 പേര് സിമിക്കോട്ടിലും 500 പേര് ഹില്‍സയിലും 500 പേര് ടിബറ്റ് ഭാഗത്തുമായിട്ടാണ് കുടുങ്ങി കിടക്കുന്നത്.
നേപ്പാള്‍ സൈനിക ഹെലികോപ്റ്ററുകള്‍ ലഭ്യമാക്കി രക്ഷ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. മറ്റു വഴികളിലൂടെയും ഇവിടേക്ക് എത്താനും തീര്‍ത്ഥാടകരെ രക്ഷിക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
സംഘാംഗങ്ങളുമായി സംസാരിക്കാനുള്ള ഹോട്ട് ലൈന്‍ നമ്പറുകളും അധികൃതര്‍ അനുവദിച്ചിട്ടുണ്ട്.
മലയാളം: +977-9808500644
തമിഴ്: +977-9808500642
കന്നഡ: +977-9823672371
തെലുങ്ക്: +977-9808082292
വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ ജൂണ്‍ 8 മുതല്‍ സെപ്റ്റംബര്‍ 8 വരെയാണ് ഈ വര്‍ഷത്തെ കൈലാസ് മാനസസരോവര്‍ യാത്രക്കുള്ള സമയം. ഉത്തരാഖണ്ഡ് വഴിയും സിക്കിം വഴിയുമാണ് സംഘം ഇവിടേക്ക് പോയത്. നേപ്പാള്ഗുഞ്ജ്- സിമിക്കോട്ട്- ഹില്‍സ വഴിയാണ് കൂടുതല്‍ പേരും യാത്രക്കായി തെരഞ്ഞെടുക്കാറുള്ളത്.
2016ലും സമാന രീതിയില്‍ ഹില്‍സയിലും സിമിക്കോട്ടിലും 500 തീര്‍ത്ഥാടകര്‍ കുടുങ്ങിയിരുന്നു. ഇവരെ പിന്നീട് രക്ഷപെടുത്തി.