കുവൈറ്റ് : ഏജന്റ് മുറിയില്‍ പൂട്ടിയിട്ടിരുന്ന അഞ്ച് മലയാളികളെ കുവൈറ്റില്‍ നിന്നും രക്ഷപ്പെടുത്തി. ഇന്ത്യന്‍ എംബസിയും സാമൂഹിക പ്രവര്‍ത്തകരും ഇടപെട്ടാണ് ഇവരെ മോചിപ്പിച്ചത്. ഖൈത്താനില്‍ മുറിയില്‍ പൂട്ടിയിട്ട അഞ്ച് സ്ത്രീകളാണ് എംബസിയുടേയും സാമൂഹ്യപ്രവര്‍ത്തകരുടേയും ഇടപെടലിൽ കഴിഞ്ഞദിവസം മോചിതരായത്.
കണ്ണൂര്‍ സ്വദേശിനി നൂര്ജഹാന് കുഞ്ഞിപ്പുരയില്‍, കോട്ടയം സ്വദേശിനി റോസി അഗസ്റ്റിന്, ഒറ്റപ്പാലം സ്വദേശിനി ബിനിമോള്‍ അങ്ങാടി പറമ്പില്‍, പത്തനംതിട്ട സ്വദേശിനി ജോളി മാത്യു, എറണാകുളം സ്വദേശിനി ജിനിമോള്‍ ചിത്രന് എന്നിവരാണ് രക്ഷപ്പെട്ട നഴ്സുമാര്‍.
ട്രാവല്‍ ഏജന്‍സി നടത്തുന്ന കൊല്ലം സ്വദേശിയായ സുരേഷ്കുമാര്‍ എന്ന ഏജന്റിനെ പിടികൂടിയിട്ടുണ്ട്. ഇയാള്‍ ആണ് ഈ അഞ്ച് സ്ത്രീകളേയും ദുബായില്‍ നിന്നും കുവൈറ്റില്‍ എത്തിച്ചത്. ഇത്തരത്തില്‍ ചതിയില്‍പ്പെട്ട പുല്‍പ്പള്ളി സ്വദേശിനി സോഫിയ പൗലോസ് നാട്ടിലെത്തിയിരുന്നു. ഇവരുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് മറ്റ് അഞ്ച് സ്ത്രീകളെ രക്ഷപ്പെടുത്താനായത്.