കോഴിക്കോട്: ജനാധിപത്യവും സോഷ്യലിസവുമൊക്കെ മേമ്പൊടിയായി ചേര്‍ത്ത് മുസ്ലീം മതതീവ്രവാദ സംഘടനകള്‍ തങ്ങളുടെ ഗൂഢലക്ഷ്യങ്ങള്‍ നേടിയെടുക്കുമ്പോള്‍ എന്നും അവര്‍ക്ക് സംരക്ഷണമേകിയത് സിപിഎമ്മിന്റെ നേതൃത്വത്തിലായിരുന്നു. തീവ്ര ഇടതുപക്ഷ വേഷം കെട്ടി വരുന്നവര്‍ മുസ്ലീം മത മൗലികവാദികളാണെന്ന് മുന്നറിയിപ്പ് കൊടുക്കുന്നവരെ ഹിന്ദുത്വവാദികളാണെന്ന് ചിത്രീകരിച്ചിരുന്ന സിപിഎമ്മിന് ഇപ്പോഴും മുസ്ലീം മതതീവ്രവാദത്തിനെതിരെ കടുത്ത നിലപാട് എടുക്കാന്‍ ഭയമാണ്.
ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മുഖം മൂടിയണിഞ്ഞ് കൊണ്ട് മുസ്ലീം മതതീവ്രവാദികള്‍ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും സംഘടനകളിലും നുഴഞ്ഞു കയറിയിട്ടുമുണ്ട്. അവരുടെ ആശയം പ്രചരിപ്പിക്കാന്‍ വേണ്ടി ഇസ്ലാമിക ഭീകരവാദികള്‍ പല സാമൂഹ്യ രാഷ്ട്രീയ സംഘടനകളുമുണ്ടാക്കി പ്രവര്‍ത്തിച്ചു വരുന്നുണ്ടെന്നതും സിപിഎമ്മിന് അറിയാവുന്നതാണ്. എന്നാല്‍ വോട്ടിന് വേണ്ടി ഹിന്ദുത്വ തീവ്രവാദികളാണ് ബിജെപിയെന്ന വ്യാജപ്രചരണം നടത്താനായി എസ്ഡിപിഐക്കും പോപ്പുലര്‍ ഫ്രണ്ടിനും അവര്‍ പരോക്ഷ പിന്തുണയും നല്കുന്നു. ഒടുവില്‍ കൂട്ടത്തിലൊരാളുടെ പ്രാണന് നഷ്ടപ്പെട്ടതോടെ മുസ്ലീം മതതീവ്രവാദം തിരിച്ചറിഞ്ഞുവെങ്കിലും എസ്ഡിപിഐയെ ഭയന്ന് ഒരു പ്രമേയം പോലും പാസാക്കുന്നില്ല.
തീവ്രവാദ ശക്തികളെ എന്നും പിന്തുണക്കുന്ന ജമാ അത്തെ സംഘടന തീവ്ര ഇടതുപക്ഷത്തിന്റെ കപടവേഷം കെട്ടി പൊതുസമൂഹത്തിന് മുന്നില്‍ വരുമ്പോഴും പിന്തുണച്ചിരുന്നത് ഇതേ ഇടതു സംഘടനകളാണ്. അഭിമന്യു കൊല്ലപ്പെട്ട ശേഷം അവരുടെ മുഖപത്രം ഒളിഞ്ഞും തെളിഞ്ഞും തീവ്രവാദത്തെ പ്രോല്‍സാഹിപ്പിച്ചിട്ടും മൗനം തുടരുന്നു. ജനാധിപത്യവും സോഷ്യലിസവുമൊക്കെ പറഞ്ഞെത്തുന്ന മുസ്ലീം തീവ്രവാദികളെ പുരോഗമനവാദത്തിന്റെയും മതനിരപേക്ഷതയുടെയും പേര് പറഞ്ഞ് പ്രതിരോധം തീര്ത്തിരുന്നതും സിപിഎമ്മാണ്. ക്യാമ്പസുകളില്‍ എബിവിപിയെ എതിര്‍ക്കാനും മലബാര്‍ മേഖലയില്‍ എംഎസ്എഫിനെ ചെറുക്കാനുമായി എസ്ഡിപിഐയുടെ വിദ്യാര്‍ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ടിനെ കൊണ്ടു നടന്നത് എസ്.എഫ്.ഐ ആയിരുന്നു. ഇത്രയും നാള് പിന്തുണച്ചവര്‍ പ്രാകൃത പ്രത്യയശാസ്ത്രമാണ് പിന്തുടരുന്നതെന്ന് മനസിലാക്കാന്‍ ഒടുവില്‍ കൂട്ടത്തിലൊരു സഖാവിന്റെ പ്രാണന് തന്നെ കൊടുക്കേണ്ടി വന്നിട്ടും അവരോടുള്ള ഭയം മാത്രം വിട്ടുമാറുന്നില്ല.