ഇടുക്കി: വണ്ടിപ്പെരിയാറിൽ അധ്യാപിക ഒന്നാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ സംസ്ഥാന പട്ടികജാതി-പട്ടികവർഗ്ഗ കമീഷന് രക്ഷിതാക്കളുടെ പരാതി . അധ്യാപിക ദീപ അരുൾ റാണിയ്ക്കെതിരെ പട്ടിക ജാതി-പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമപ്രകാരം കേസെടുക്കണം . നിലവിൽ പോലിസ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും പരാതിയിൽ പരാമർശമുണ്ട്.
വണ്ടിപ്പെരിയാർ എൽ .പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപിക ക്രൂരമായി മർദ്ദിച്ചിട്ട് മൂന്നു ദിവസം പിന്നിടുമ്പോഴും അധ്യാപിക ഷീല അരുൾ റാണിയെ കസ്റ്റഡിയിൽ എടുക്കാൻ തയ്യാറാകാത്ത പൊലീസ് നിലപാടിനെ തുടർന്നാണ് രക്ഷിതാക്കൾ സംസ്ഥാന പട്ടികജാതി-പട്ടികവർഗ്ഗ കമീഷന് പരാതി നൽകിയത്.
തങ്ങൾ പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന ആളുകളാണ്. അതിനാൽ അധ്യാപികയ്ക്കെതിരെ പട്ടികജാതി പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമപ്രകാരം കൂടി കേസെടുക്കണം. നിലവിൽ ജുവനൈൽ ജസ്റ്റിസ് നിയമ പ്ര കാരവും വിദ്യാർത്ഥിയെ തടഞ്ഞു നിർത്തി അടിച്ചതായുള്ള ഐപിസി 241, 324 വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തത്.
ഇതിലൂടെ അധ്യാപികയെ രക്ഷിക്കാനുള്ള ശ്രമം പൊലീസ് നടത്തുകയാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ചൂരൽ മർദ്ദനത്തെ തുടർന്നുള്ള പരിക്ക് ഭേദമാകാത്ത സാഹചര്യത്തിൽ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിക്കാൻ തയ്യാറെടുക്കുകയാണ് രക്ഷിതാക്കൾ.