പട്ന : ലോക്സഭ തെരഞ്ഞെടുപ്പിൽ ബീഹാറിൽ ബിജെപിക്കൊപ്പം സഖ്യമായി മത്സരിക്കുമെന്ന് ജെഡിയു. എൻഡിഎ മുന്നണിയിലാണ് മത്സരിക്കുകയെന്ന് ജെഡിയു വ്യക്തമാക്കി. എത്ര സീറ്റുകളിൽ മത്സരിക്കുമെന്ന് പിന്നീട് ചർച്ചകളിലൂടെ തീരുമാനിക്കും.ജെഡിയു ദേശീയ നിർവാഹക സമിതി യോഗത്തിലാണ് തീരുമാനം.
സഖ്യം പിരിയുകയാണെന്ന മാദ്ധ്യമ വാർത്തകൾ ജെഡിയു വക്താക്കൾ നിഷേധിച്ചു. ഒരുമിച്ച് മത്സരിക്കും ബീഹാർ തൂത്തുവാരികയും ചെയ്യും എന്നും അവർ കൂട്ടിച്ചേർത്തു. ഏത്ര സീറ്റുകളിൽ മത്സരിക്കുമെന്നും അവ ഏതൊക്കെയാണെന്നും അന്തിമ തീരുമാനമെടുക്കുക മുഖ്യമന്ത്രി നിതീഷ് കുമാർ ആയിരിക്കും.
ഡൽഹി ബിഹാർ ഭവനിൽ നടന്ന യോഗത്തിൽ പാർട്ടിയുടെ എല്ലാ ഉന്നത നേതാക്കളും പങ്കെടുത്തു. തെരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തുന്നതിനെ പിന്തുണയ്ക്കുന്നതായും യോഗം വ്യക്തമാക്കി.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം ബീഹാർ തൂത്തുവാരിയിരുന്നു. 40 ൽ 22 സീറ്റുകൾ ബിജെപിയും 9 സീറ്റുകൾ സഖ്യകക്ഷികളും നേടിയപ്പോൾ ജെഡിയുവിന് വെറും രണ്ടു സീറ്റുകളാണ് ലഭിച്ചത്