കൊച്ചി: എംബിബിഎസ് പ്രവേശനത്തിന് ബാങ്ക് ഗ്യാരന്റി വാങ്ങിക്കാനുള്ള സ്വാശ്രയ മാനേജ്മെന്റ് നീക്കത്തിന് തിരിച്ചടി. പ്രവേശനത്തിന് ബാങ്ക് ഗ്യാരന്റി വാങ്ങാനാവില്ലെന്ന് ഹൈക്കോടതി ഇക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
കൊല്ലം ട്രാവന്‍കൂര്‍ കോളേജില്‍ പ്രവേശനം ലഭിച്ച നവ്യ രാജീവ് എന്ന വിദ്യാര്‍ത്ഥി നല്കിയ ഹര്‍ജിയിലാണ് സ്വാശ്രയ മാനേജ്മെന്റിന് തിരിച്ചടിയായ വിധിയുണ്ടായത്. സ്വാശ്രയ എംബിബിസ് പ്രവേശനം ഒന്നാം വര്‍ഷ വിദ്യാര്‍ഥികളില്‍ നിന്നും ബാങ്ക് ഗ്യാരന്റി വാങ്ങാനാവില്ലെന്ന് ഡിവിഷന് ബഞ്ച് ഉത്തരവിട്ടു. എന്‍ട്രന്‍സ് കമ്മീഷണര്‍ നല്കിയ അലോട്മെന്റ് മെമ്മോയിലും സര്‍ക്കാര്‍ ഉത്തരവിലും നാലു വര്‍ഷത്തെ ബാങ്ക് ഗാരണ്ടി നൽകണം എന്നു പറയുന്നില്ല. അതിനാല്‍ ബാങ്ക് ഗ്യാരന്റി നല്‍കാനാവില്ലെന്ന് ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടിയത് അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.
ജസ്റ്റിസ് കെ സുരേന്ദ്രമോഹന്‍, വി. ഷിര്‍സി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
അതേസമയം ബാങ്ക് ഗ്യാരന്റിയുമായി എത്താത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നും കൊല്ലം ട്രാവന്‍കൂര്‍ കോളേജില്‍ പ്രവേശനം നല്‍കിയിരുന്നില്ല. 23 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റി നല്‍കണമെന്നാണ് മാനേജ്മെന്റിന്റെ നിലപാട്. ഹൈക്കോടതി ഉത്തരവ് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് മാനേജ്മെന്റ് ഇപ്പോള്‍ പറയുന്നത്.
പ്രവേശന സമയത്ത് അഡ്മിഷന് അല്ലാത്ത ഒരു ഫീസും ഈടാക്കരുതെന്ന എന്‍ട്രന്‍സ് കമ്മീഷണറുടെ നിര്‍ദ്ദേശം മാനേജ്മെന്റ് പാലിക്കുന്നില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.