കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഡാന്‍സ് യോഗ ക്ലാസുകളുടെ മറവില്‍ വന്‍ തട്ടിപ്പ്. സ്വദേശി സ്പോണ്സറേയടക്കം കബളിപ്പിച്ച് മലയാളി ദമ്പതിമാര്‍ തട്ടിയെടുത്തത് ഒന്നരകോടിയിലധികം രൂപ.കളരി ഫിറ്റ്നസ് എന്ന സ്ഥാപനത്തിന്റെ പേരില്‍ അമ്പതോളം പേരെ തട്ടിപ്പിനിരയാക്കി നാട്ടിലേക്ക് കടന്നതായി പരാതി.
മലയാളികളായ ദമ്പതിമാര്‍ നിരവധി പേരിൽ നിന്നുമായി ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത് നാട്ടിലേക്ക് കടന്നതായി പരാതി. തട്ടിപ്പിനിരയായവര്‍ ചേർന്ന് വാര്‍ത്താസമ്മേളനം നടത്തിയാണ് ഇക്കാര്യം അറിയിച്ചത്.
കുവൈറ്റില്‍ സാല്‍മിയ മംഗഫ് ഏരിയകളിലായി കളരി ഫിറ്റ്നസ് ഡാന്‍സ്-യോഗ സ്ഥാപനം നടത്തിവരുകയായിരുന്ന ആലപ്പുഴ ചിങ്ങോലി സ്വദേശി ജയകുമാര്‍ ധര്മ്മപുത്രന് ഭാര്യ ഇരിങ്ങാലക്കുട തുമ്പൂര്‍ സ്വദേശിനി രാധികാ ജയകുമാര്‍ ഇവരാണ് ബിസിനസ് ആവശ്യത്തിനും പലിശക്കുമായി വന്‍തുകകള്‍ കൈക്കലാക്കി നാട്ടിലേക്ക് മുങ്ങിയത്.
74,000 കുവൈത്തി ദിനാര്‍ കൈക്കലാക്കി കടന്നുകളഞ്ഞ ദമ്പതിമാര്‍ക്കെതിരെ കുവൈറ്റിലെ കോടതിയില്‍ അഞ്ചോളം കേസുകളില്‍ നിയമനടപടികള്‍ ആരംഭിച്ചതായി സ്പോണ്‍സറും കുവൈറ്റ് സ്വദേശിയുമായ ജമാല്‍ അല്‍ ദൂബു വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
ദമ്പതിമാര്‍ക്കെതിരെ ആലപ്പുഴ ജില്ലയിലെ കരിയിലക്കുളങ്ങര പൊലീസ് സ്റ്റേഷനിലും ഇവര്‍ക്കെതിരെ കേസുകളുണ്ട്. യു.എ.ഇ കേന്ദ്രീകരിച്ചും ഇത്തരം തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് ദമ്പതിമാര്‍ക്കെതിരെ ആരോപണമുണ്ട്.
കളരിഫിറ്റ്നസ് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള ചെക്കും കരാറുകളും നല്കി പണം തട്ടിയെടുത്ത ഇവര്‍ ഏപ്രില്‍ 9 നാണ് കുവൈറ്റ് വിട്ടത്. സ്പോണ്സര് ജമാല്‍ അല്‍ ദൂബ്, സ്നേഹ സിന്ധു, ശില്പ, അനീഷ് ആനന്ദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചു.