സ്വന്തം ജീവന് തുടിപ്പ് നൽകേണ്ട ജീവശ്വാസത്തെ മറ്റൊരാൾക്ക് നൽകി മരണത്തെ പുൽകുക. വളരെ ചുരുക്കം പേർക്ക് മാത്രം ചെയ്യാൻ കഴിയുന്ന പ്രവർത്തി. അതിന്റെ പേരിലാണ് ഇന്ന് തായ് നാവിക സേനയിലെ മുൻ മുങ്ങൽ വിദഗ്ദൻ സമൻ ഗുനാൻ അറിയപ്പെടുന്നത്.
ലോകത്തിന്റെ പ്രാർത്ഥനകൾക്കും,ദിവസങ്ങൾ നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കുമൊടുവിൽ തായ്ലൻഡിലെ ഗുഹയിൽ കുടുങ്ങിയ ആ പതിമൂന്ന് പേർക്ക് പുതുപ്പിറവി ലഭിച്ചു. ഈ സന്തോഷത്തിനൊപ്പം ലോകം കണ്ണീരോടെ ഓർക്കുകയാണ് സമൻ ഗുനാനെ.
തന്റെ പക്കൽ ഉണ്ടായിരുന്ന അവസാന ശ്വാസവും ആ കുട്ടികൾക്കായി നൽകിയ ശേഷമാണ് സമൻ മരണത്തിനു കീഴടങ്ങിയത്. രക്ഷാ ദൗത്യത്തിനായി പുറപ്പെടും മുൻപ് ‘ വീ ആർ ഗോയിംഗ് ടു ബ്രിംഗ് ദം ഹോം ’ എന്ന് തന്റെ സെൽഫി ക്യാമറയിലൂടെ അദ്ദേഹം ലോകത്തിനു മുന്നിൽ വിളിച്ചു പറഞ്ഞു.അതിനായി നൽകേണ്ടി വന്നത് സ്വന്തം, ജീവൻ കൂടിയായിരുന്നു.
ഗുഹയില്‍ കുടുങ്ങിയവര്‍ക്ക് ഓക്സിജന്‍ നല്കി തിരികെ വരുന്നതിനിടയില്‍ സമന് കുനാന്റെ ഓക്സിജന്‍ തീര്‍ന്ന് പോയതാണ് മരണകാരണം.
ഗുഹയിൽ കുട്ടികൾ അകപ്പെട്ടു പോയി എന്ന വാർത്തകൾ വന്നു തുടങ്ങിയതോടെയാണ് അദ്ദേഹം രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായത്. മുൻ ഉദ്യോഗസ്ഥനാണെങ്കിൽ കൂടി ഇത് തന്റെ കടമയാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.
സ്നേഹവും,മനുഷ്യത്വവുമാണ് സമൻ ഗുനാനെ ഇതിനു പ്രേരിപ്പിച്ചത്.താൻ നീന്തി പോകുന്നത് മരണത്തിന്റെ മടിത്തട്ടിലേക്കാണെന്നറിഞ്ഞിട്ടും പിന്തിരിയാൻ തയ്യാറാകാതിരുന്ന സമൻ ഗുനാന് മുന്നിൽ പ്രണാമമർപ്പിക്കുകയാണ് ലോകം.