കൊച്ചി : ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായിരുന്ന പി പരമേശ്വരനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന മദനിക്കെതിരായ കേസ് ഉന്നത ഏജന്‍സികള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. നേരത്തെ പ്രധാനരേഖകള്‍ കാണാതായി എന്ന് വ്യക്തമാക്കി കേസ് അവസാനിപ്പിക്കാന്‍ ശ്രമം നടത്തിയ സര്‍ക്കാര്‍ കേസില്‍ അന്വേഷണം നടക്കുകയാണെന്ന വിചിത്ര നിലപാടാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത്. മദനിക്കെതിരായ കേസില്‍ സര്‍ക്കാര്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്നില്ലെന്നതിന് തെളിവായി മദനിയെ ഐക്യകണ്ഠേന പിന്തുണച്ച നിയമസഭാ രേഖകള്‍ ഹര്‍ജി ഭാഗം കോടതിയില്‍ ഹാജരാക്കി.
ഭാരതീയ വിചാരകേന്ദ്ര ഡയറക്ടറായിരുന്ന പി പരമേശ്വരനെ വധിക്കാന്‍ അബ്ദുള്‍ നാസര്‍ മദനിയും, മാറാട് കേസിലെ പ്രതി പി.ടി മുഹമ്മദ് അഷറഫും ഗൂഢാലോചന നടത്തിയ കേസിന് തീവ്രവാദ ബന്ധമുണ്ടെന്നും, എന്‍ഐഎ പോലുള്ള ഉന്നത ഏജന്‍സികള്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഹൈക്കോടതി വിധി പറയാന്‍ മാറ്റിയത്. അബ്ദുള്‍ നാസര്‍ മദനിയ്ക്ക് അനുകൂലമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും വളരെ ഗൗരവമുള്ള കേസ് എന്‍ഐഎ അന്വേഷിക്കണമെന്നും ഹര്‍ജി ഭാഗം ആവശ്യപ്പെട്ടു.
ഇതിന് തെളിവായി മദനിയെ ജയില്‍മോചിതനാക്കണമെന്ന എല്‍ഡിഎഫ്-യുഡിഎഫ് കക്ഷികള്‍ ചേര്‍ന്ന ഐക്യകണ്ഠേന പ്രമേയം പാസാക്കിയതിന്റെ നിയമസഭ രേഖകളും ഇന്ന് ഹര്‍ജിഭാഗം ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചു. മദനിക്കുവേണ്ടി വാദിക്കുന്ന ഈ രാഷ്ട്രീയപാര്‍ട്ടികളുടെ ഭരണത്തില്‍ പരാതിയില്‍ നീതിയുക്തമായ അന്വേഷണം കേരളപോലിസിന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്നും അഭിഭാഷകന് കോടതിയെ അറിയിച്ചു.
മാറാട് കേസില്‍ ഉള്‍പ്പെട്ട ഈ കേസിലെ പ്രധാന പ്രതി മുഹമ്മദ് അഷറഫ് മദനിയുടെ നിര്‍ദ്ദേശ പ്രകാരം എകെ 47 തോക്കുവാങ്ങിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍പാകെ മൊഴി നല്‍കിയിരുന്നു.പ്രതിക്കു തോക്കു നല്കിയ റഷീദ് ഹുസ്സൈന്‍ എന്ന വ്യക്തിയേയോ, റഷീദ് ഹുസൈനെ പരിചയപ്പെടുത്തിയ ഡോക്ടര്‍ മുഹമ്മദ് ഷാഫിയെയോ അന്വേഷണം സംഘം ചോദ്യം ചെയ്തിട്ടില്ല. നേരത്തെ കേസിലെ പ്രധാന രേഖകള്‍ കാണാനില്ലെന്ന് വ്യക്തമാക്കി കേസ് അവസാനിപ്പിക്കാന്‍ ശ്രമം നടത്തിയ സര്‍ക്കാര്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന വിചിത്രനിലപാടാണ് അടുത്തയിടെ കോടതിയെ അറിയിച്ചത്. സര്‍ക്കാരിന്റെ ഈ മലക്കം മറിച്ചിലിനുപിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ലെന്നും ഹര്‍ജിഭാഗം ചൂണ്ടിക്കാട്ടി
ജനുവരി 2017 ലാണ് പി പരമേശ്വരന്, ഫാദര്‍ അലവി എന്നിവരെ വധിക്കാന്‍ ആസൂത്രണം നടത്തിയെന്ന കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിജി മോഹൻദാസ് ഹര്‍ജി നല്‍കിയത്.