മലപ്പുറം : അന്തരിച്ച തളിക്ഷേത്ര സമര നായിക യശോദ മാധവന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. യശോദമാധവന്റെ ഭൗതിക ദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് അവര്‍ മരിച്ചത്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ വീട്ടിലെത്തി.
ആരാധനാ സ്വാതന്ത്ര്യത്തിനു വേണ്ടി ആയിരത്തിത്തൊള്ളായിരത്തി അറുപതുകളില്‍ തളി ക്ഷേത്രത്തില്‍ നടന്ന സമരത്തില്‍ നേതൃ നിരയിലുണ്ടായിരുന്നു. കെ. കേളപ്പനോടൊപ്പം സമരത്തില്‍ മുഖ്യപങ്കാളിയായി. കേരള ക്ഷേത്ര സംരക്ഷണ സമിതി മാതൃസമിതിയുടെ വീരമാത പുരസ്കാരം, വിദ്യാനികേതന്‍ ധര്‍മ്മരക്ഷാ സമിതിയുടെ ധിഷണ ശ്രേഷ്ഠ പുരസ്കാരം, തളി ഭരണ സമിതിയുടെ ഗൗരീശങ്കര പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
കുട്ടിക്കാലം മുതലേ സംഘപ്രസ്ഥാനങ്ങള്ക്കൊപ്പം പ്രവര്‍ത്തിച്ചു. വള്ളുവനാട് വിദ്യാഭവനില്‍ സിവില്‍ സര്‍വ്വീസ് അക്കാഡമിക്കായി കെട്ടിടം സൗജന്യമായി നല്കി. അടിയന്തരാവസ്ഥാകാലത്തും സമര രംഗത്തുണ്ടായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് കിടപ്പിലായിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെ അന്തരിച്ചു. സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ളവര്‍ സംസ്കാര ചടങ്ങിൽ സംബന്ധിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചർ, ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റർ തുടങ്ങി നിരവധിയാളുകള്‍ അന്തിമോപചാരമര്‍പ്പിച്ചു. ജനം ടിവിക്ക് വേണ്ടി മലബാര്‍ റീജിയണല്‍ മാനേജര്‍ അനൂപ് കുന്നത്ത് പുഷ്പ ചക്രം സമര്‍പ്പിച്ചു.