ബാമിയാനിൽ അഫ്ഗാൻ താലിബാൻ ബുദ്ധ പ്രതിമകൾ തകർത്തതു പോലെയായിരുന്നു പാകിസ്ഥാനിലെ സ്വാത് താഴ്വരയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ളാ ബുദ്ധ പ്രതിമയും തകർക്കപ്പെട്ടത്. വിഗ്രഹങ്ങൾ ഇസ്ലാമിൽ ഹറാമാണെന്ന് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു തകർക്കൽ. ഏഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതെന്ന് കരുതുന്ന ബുദ്ധ പ്രതിമയാണ് മതമൗലിക വാദികൾ സ്ഫോടനത്തിൽ തകർത്തത്.
നൂറ്റാണ്ടുകളായി ബുദ്ധവിശ്വാസികളുടെ തീർത്ഥാടന കേന്ദ്രമായിരുന്നു സ്വാതിലെ ഈ പ്രദേശം. എന്നാൽ ഇസ്ളാം പിടിമുറുക്കിയതോടെ ബുദ്ധിസം ഉന്മൂലനം ചെയ്യപ്പെട്ടു. തുടർന്ന് അവശേഷിച്ചിരുന്ന ബുദ്ധ പ്രതിമയും 2007 ൽ താലിബാൻ തകർത്തു
പ്രതിമയുടെ മുഖത്ത് സ്ഫോടകവസ്തുക്കൾ കെട്ടി വച്ച് നടത്തിയ സ്ഫോടനത്തിൽ ഒരു ഭാഗം അടർന്നു പോയി.
മതമൗലിക വാദികളുടെ ചെയ്തിക്കെതിരെ വലിയ പ്രതിഷേധമാണ് ലോകത്ത് ഉയർന്നത്.മതഭീകരരെ സ്വാത് താഴ്വരയിൽ നിന്ന് തുരത്തിയതിനു ശേഷമാണ് ഖൈബർ പഷ്തൂൺ ആർക്കിയോളജിക്കൽ വകുപ്പും ഇറ്റാലിയൻ ആർക്കിയോളജിക്കൽ മിഷനും സംയുക്തമായി പ്രതിമ പൂർവ്വ സ്ഥിതിയിലെത്തിക്കാൻ പരിശ്രമിച്ചത്. ഒടുവിൽ മതതീവ്രവാദത്തിന്റെ ചെറിയ പാടുകൾ അവശേഷിപ്പിച്ച് പ്രതിമ പൂർവ്വ സ്ഥിതിയിൽ ആയിരിക്കുകയാണ്.
ബുദ്ധ പ്രതിമ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റേയും സമാധാനത്തിന്റെയും അടയാളമാണെന്ന് സ്വാത് താഴ്വരയിലെ ബുദ്ധിസ്റ്റ് ചരിത്ര ഗവേഷകനായ പർവേശ് ഷഹീൻ പറയുന്നു. ഇസ്ലാമിനു മുന്നേ ഇതായിരുന്നു ഞങ്ങളുടെ സംസ്കാരം . മത തീവ്രവാദികൾ സ്ഫോടനത്തിൽ തകർക്കാൻ നോക്കിയത് പ്രതിമയെ അല്ല മറിച്ച് ഒരു ജനതയുടെ പാരമ്പര്യത്തെയും സംസ്കാരത്തെയുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചൈനയിൽ നിന്നും തായ്ലൻഡിൽ നിന്നുമുള്ള ബുദ്ധ വിശ്വാസികളേയും വിനോദ സഞ്ചാരികളേയും ബുദ്ധ പ്രതിമ കാണാൻ അധികൃതർ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ താലിബാൻ ഭീകരർ തക്കം പാർത്തിരിക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഈയിടയ്ക്ക് ഭീകരർ പ്രദേശത്ത് ആക്രമണം നടത്തി 11 സുരക്ഷ ഉദ്യോഗസ്ഥരെ വധിച്ചിരുന്നു.