ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ‘ഹിന്ദു പാകിസ്താന്’ വിവാദ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം.
ഇന്ത്യയെ വെട്ടിമുറിച്ച് പാകിസ്ഥാൻ രൂപപ്പെടുത്തിയതു പോലും കോൺഗ്രസായിരിക്കെ വീണ്ടും ഒരു കോൺഗ്രസ് നേതാവ് ഇന്ത്യയെ ആക്ഷേപിച്ച് രംഗത്തെത്തിയതിനെതിരെയാണ് ജനരോഷം.
2019 ൽ ബിജെപി വിജയിച്ചാൽ ഇന്ത്യ ഹിന്ദു പാകിസ്ഥാനാകുമെന്നായിരുന്നു തരൂര്‍ തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയില്‍ പറഞ്ഞത്.
ജന്മ നാടിനെ അവഹേളിക്കും വിധത്തിൽ അഭിപ്രായ പ്രകടനം നടത്തിയ സംഭവത്തിൽ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് ബി.ജെ.പി വക്താവ് സാംബിത് പത്ര ആവശ്യപ്പെട്ടു.
ബിജെപിയുടെ ജനപിന്തുണ അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടാൻ കാരണമാകുമെന്ന തിരിച്ചറിവിനെ തുടർന്നാണ് തരൂരിന്റെ വിവാദ പരാമർശം.
മാനസിക നില തകരാറിലായ രീതിയിലാണ് കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ പ്രസ്താവനയെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
പാക് പ്രീണന നയമാണ് അദ്ദേഹത്തിന്റേത്, മാത്രമല്ല പാക് പ്രധാനമന്ത്രിയോട് മോദിയെ അധികാരത്തില്‍ നിന്നിറക്കുന്നതിന് സഹായം ചോദിക്കുകയാണ്. തരൂരിന് പാക് സ്ത്രീസുഹൃത്തുക്കളുണ്ട്. അവരെല്ലാം തന്നെ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ളവരാണെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.
വിമർശനങ്ങളും,പ്രതിഷേധവും ശക്തമായതോടെ തരൂരിനെതിരെ കോൺഗ്രസ് നേതൃത്വവും രംഗത്തെത്തി.എല്ലാ നേതാക്കളും വാക്കുകൾ സൂക്ഷിച്ച് പ്രയോഗിക്കണമെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ട്വീറ്റ് ചെയ്തത്.