റിയാദ്: മലയാളികൾ ഉൾപ്പെടെ സൗദി അറേബ്യയിൽ കച്ചവട സ്ഥാപനങ്ങൾ നടത്തുന്ന ലക്ഷക്കണക്കിന് വരുന്ന വിദേശികൾക്ക് ആശ്വാസം പകർന്ന് സ്വദേശി വത്ക്കരണ നയത്തിൽ വൻ മാറ്റം വരുത്തി സൗദി ഭരണകൂടം.
12 ഓളം കച്ചവട മേഖലകളിൽ 2018 ആഗസ്ത്, ഡിസംബർ മാസങ്ങളിൽ പൂർണ്ണമായും നടപ്പിലാക്കാൻ നിശ്ചയിച്ചിരുന്ന 100% സ്വദേശി വത്ക്കരണം എന്ന തീരുമാനം 70% ആക്കി വെട്ടിക്കുറച്ചു കൊണ്ടാണ് സൗദി തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. സ്വദേശികളുടെ പുനരധിവാസ പാക്കേജ് പ്രഖ്യാപനത്തെ തുടർന്ന് വിപണിയിൽ ഉണ്ടായ മാന്ദ്യത്തിൽ നിന്നും കരകയറുന്നതിന്റെ ഭാഗമായി നടന്ന അവലോകനത്തിലാണ് ഇത്തരം അഴിച്ചുപണിക്ക് ധാരണ ആയത്.
കൂടാതെ കാർ മെക്കാനിക്ക്, ടെക്നിഷ്യന്മാർ, ക്രാഫ്റ്റ്മാന്മാർ തുടങ്ങി വിദഗ്ധ സേവനം ആവശ്യമായ ചില മേഖലകളെ സ്വദേശി വത്ക്കരണത്തിൽ നിന്നും 100% ഒഴിവാക്കിട്ടിട്ടുണ്ട്.പുതിയ നയം അനുസരിച്ച് ഒരാൾ മാത്രം ജോലി ചെയ്യേണ്ടുന്ന സ്ഥാപനങ്ങളിൽ ഒരു സൗദിയെ മാത്രമേ നിയമിക്കാൻ പാടുള്ളൂ.
രണ്ട് വിദേശ തൊഴിലാളികൾ ഉള്ളിടത്ത് ഒരു സൗദിയും, മൂന്നോ നാലോ തൊഴിലാളികളിൽ രണ്ട്, അഞ്ചിൽ മൂന്ന്, ആറിൽ നാല്, എട്ടിൽ അഞ്ച്, പത്തോ പതിനൊന്നോ തൊഴിലാളികളിൽ ഏഴ്, 12 പേര് ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ എട്ട്, 30 പേർ ജോലിചെയ്യുന്ന സ്ഥാപനങ്ങളിൽ 21 സൗദികൾ, 100 തൊഴിലാളികൾ 70 പേർ എന്ന അനുപാതത്തിൽ സൗദികളെ തൊഴിലാളികൾ ആയി നിയമിക്കണം എന്നാണ് കരട് വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നത്
റെഡിമെയ്ഡ് വസ്ത്ര വിൽപ്പന ശാലകൾ, വാച്ചുകൾ, കണ്ണടകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഓട്ടോ പാർട്സ്, കെട്ടിട നിർമ്മാണ സാധനങ്ങൾ, വീട് ഓഫീസ് ഫർണിച്ചറുകൾ, പാത്രങ്ങൾ, കാർപെറ്റ് തുടങ്ങിയവ വിൽക്കുന്ന സ്ഥാപനങ്ങൾ, കാർ മാറ്റ് മോട്ടോർ വാഹന വിൽപ്പന ശാല, ബേക്കറി മിഠായി തുടങ്ങി മധുരപലഹാരങ്ങൾ വിൽക്കുന്ന കടകൾ ഇങ്ങനെ 12 മേഖലകളിൽ തൊഴിൽ ചെയ്യുന്നവർക്കാണ് പുതിയ തീരുമാനം പ്രയോജനം ചെയ്യുന്നത്.
കൂടാതെ ഈ തൊഴിൽ മേഖലകളിൽ ആകർഷകമായ രീതിയിൽ നിക്ഷേപങ്ങൾ നടത്താനും അതുവഴി സൗദി സ്വദേശികൾക്കും സൗദി വനിതകൾക്കും രണ്ട് ലക്ഷത്തിൽപരം തൊഴിൽ അവസരങ്ങൾ തുറന്ന് കിട്ടുമെന്നുമാണ് അനുമാനം.തൊഴിൽ സാമൂഹ്യ വികസന മന്ത്രി അഹമ്മദ് അൽ രാജിയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത ചേംബർ ഓഫ് കമേഴ്സ് അംഗങ്ങളുടെയും, മുതിർന്ന ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തിലാണ് പുതിയ തീരുമാനം ഉണ്ടായത്.
വിദേശികൾക്കുള്ള വിസിറ്റിങ് വിസ സ്റ്റാമ്പിങ് നിരക്കിൽ വൻ ഇളവ് പ്രഖ്യാപിച്ചതിനു പിന്നാലെ സ്വദേശി വത്ക്കരണ നയത്തിൽ അയവ് വരുത്തിയതും വിദേശികൾക്ക് വലിയ ആശ്വാസമാണ് ആണ് നൽകിയിരിക്കുന്നത്. പണമില്ലാതെ നട്ടം തിരിയുന്ന കേരള സർക്കാർ പണം കണ്ടെത്താൻ ഏർപ്പെടുത്തിയ കെ എസ് എഫ് ഇ പ്രവാസി ചിട്ടി പ്രതീക്ഷിച്ച വിജയം കാണാതിരുന്നതും ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ നടപ്പിലാക്കി വരുന്ന സ്വദേശി വത്ക്കരണത്തിന്റെ സ്വാധീനം കൊണ്ടാണ്. ഈ അവസ്ഥക്കും സൗദി ഭരണകൂടത്തിന്റെ പുതിയ തീരുമാനം പ്രയോജനം ചെയ്യും എന്നാണ് കണക്ക് കൂട്ടൽ