തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലം മാറ്റങ്ങൾക്ക് ലക്ഷങ്ങളുടെ ലേലം വിളിയെന്ന് ആക്ഷേപം. മാനദണ്ഡങ്ങൾ പാലിക്കാതെ പണം മാത്രം യോഗ്യതയാക്കിയാണ് അധ്യാപകരുടെ സ്ഥലംമാറ്റം നിശ്ചയിക്കുന്നത്. ഇടതുപക്ഷ അധ്യാപക സംഘടനയായ കെഎസ്ടിഎ ആണ് ഹയർ സെക്കൻഡറി ഡയറക്ടറേറ്റിലും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലും ഇടപെട്ട് അധ്യാപകരുടെ സ്ഥലംമാറ്റം തരപ്പെടുത്തുന്നതെന്ന ആക്ഷേപവും വ്യാപകമാണ്.
സംസ്ഥാനത്തെ ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലം മാറ്റം സംബസിച്ച് കൃത്യമായ മാനദണ്ഡങ്ങൾ ഉൾക്കൊള്ളിച്ച് സർക്കാർ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. അതിൽ 3 വർഷം സർക്കാർ ഹയർ സെക്കൻഡറി അധ്യാപക തസ്തികയിൽ റഗുലർ സർവീസ് പൂർത്തിയാക്കിയവർക്ക് അവരുടെ മാതൃ ജില്ലകളിലേക്ക് സ്ഥലം മാറ്റത്തിനായി അപേക്ഷിക്കാമെന്ന് സൂചിപ്പിക്കുന്നു. നിയമം അനുശാസിക്കുന്ന രീതിയിൽ പട്ടികജാതി/പട്ടികവർഗ്ഗത്തിൽപ്പെട്ട ജീവനക്കാർ, ശാരീരിക വൈകല്യങ്ങൾ ഉള്ളവർ തുടങ്ങി 20 ഇനം മുൻഗണനകൾ സർക്കാർ നിശ്ചിച്ചു നൽകുന്നു.
എന്നാൽ യാഥാർത്ഥ്യം ഇതൊന്നുമല്ല. അഞ്ച് വർഷവും അതിലിരട്ടി വർഷങ്ങളായി ഒരേ ജില്ലയിൽ ഒരേ സ്കൂളിൽ ജോലി ചെയ്യുന്ന അധ്യാപകരുണ്ട്. ഇത്തരത്തിൽ ജോലി ചെയ്യാൻ അവസരം ഒരുക്കുന്നത് ഇടതുപക്ഷ അധ്യാപക സംഘടനയായ കെഎസ്ടിഎ ആണ്. കെഎസ്ടിഎ അംഗമാകുന്നതിന് പുറമേ നേതാക്കൾ ചോദിക്കുന്നത്ര പണം നൽകാനുണ്ടെങ്കിൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിലും മന്ത്രിയുടെ ഓഫീസിലും ഇടപെട്ട് ഇഷ്ടമുള്ള സ്കൂളുകളിൽ എത്ര വർഷം വേണമെങ്കിലും സേവനമനുഷ്ടിക്കാൻ കഴിയും എന്നാണ് ആക്ഷേപം.
2005 മുതൽ തിരുവനന്തതപുരം ജില്ലയിൽ തന്നെ ജോലി ചെയ്യുന്ന അധ്യാപകരുണ്ട്. കഴിഞ്ഞ സ്ഥലം മാറ്റ പട്ടി വന്നപ്പോഴും അതേ സ്കൂളിൽ തന്നെ മാറ്റം വാങ്ങിയവരും സമീപ സ്കൂളുകളിലേക്ക് പോയവരുമാണ് ഭൂരിഭാഗവും. തിരുവനന്തപുരം, കൊല്ലം ജില്ലകളിലേക്ക് മാറ്റത്തിനായി 100 ൽ അധികം അപേക്ഷകൾ ലഭിച്ചെങ്കിലും അവയെല്ലാം അട്ടിമറിക്കപ്പെട്ടു. നിയമങ്ങൾ മറികടന്നുള്ള നിയമനങ്ങൾക്ക് മാനദണ്ഡം പണവും രാഷ്ട്രീയവും മാത്രമെന്ന് ഏത് ഏജൻസിയുടെയും സത്യസന്ധമായ പരിശോധനയിൽ വ്യക്തമാകും.