ഇസ്ലാമാബാദ് ; ലണ്ടനിൽ നിന്ന് പാകിസ്ഥാനിലെത്തിയ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും,മകളെയും അറസ്റ്റ് ചെയ്തു. ലാഹോർ വിമാനത്താവളത്തിൽ വച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.ഇവരുടെ പാസ്പോർട്ടുകളും കണ്ടുകെട്ടി.
മറിയത്തിന്റെ ഭർത്താവ് മുഹമ്മദ് സഫ്ദറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
പാനമ രേഖകളിലൂടെ പുറത്തുവന്ന അഴിമതിക്കേസില്‍ ഷെരീഫിനു പത്തു വര്‍ഷം തടവും 80 ലക്ഷം പൗണ്ട് പിഴയുമാണ് വിധിച്ചിരിക്കുന്നത്.മറിയം ഏഴു വര്‍ഷവും മരുമകന് ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദര്‍ ഒരു വര്‍ഷവും തടവുശിക്ഷ അനുഭവിക്കണം.മറിയത്തിന് 20 ലക്ഷം പൗണ്ട് പിഴയും വിധിച്ചിട്ടുണ്ട്.
പാനമ രേഖകളിലൂടെ പുറത്തുവന്ന അവാന്‍ഫീല്‍ഡ് ഹൗസ് കേസിലാണ് വിധി വന്നത്. ലണ്ടനിലെ സമ്പന്നമേഖലയില്‍ നാലു ഫ്ലാറ്റുകള്‍ സ്വന്തമാക്കിയെന്നാണ് കേസ്.ഈ സമ്പത്തിന്റെ ഉറവിടം വെളിപ്പെടുത്താൻ ഷെരീഫിനു കഴിഞ്ഞിരുന്നില്ല.
പാകിസ്ഥാനിലെ വരും തലമുറയ്ക്ക് വേണ്ടി താൻ ചെയ്യുന്ന ത്യാഗമാണിതെന്നാണ് അബുദാബി വിമാനത്താവളത്തിൽ വച്ച് ഷെരീഫ് പ്രതികരിച്ചത്.
പാകിസ്ഥാനിൽ ഈ മാസം 25 ന് പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഷെരീഫിന്റെ അറസ്റ്റ്.