ആലപ്പുഴ: കേരളത്തിലെ ഏറ്റവും വലിയ ജല മാമാങ്കമായ നെഹ്റു ട്രോഫി വള്ളം കളിയിൽ ചുണ്ടൻ വള്ളങ്ങൾ ഒഴികയുള്ള ചെറു വള്ളങ്ങൾ പങ്കെടുക്കില്ലെന്ന് കേരള റേസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ. ഇവരുടെ അടിയന്തര ആവശ്യങ്ങൾ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ് 54 ചെറു വള്ളങ്ങൾ മത്സരം ബഹിഷ്ക്കരിക്കുന്നത്. ഇനി ഒരു വിധ ചർച്ചയ്ക്കും തയ്യാറല്ലെന്നും അസോസിയേഷൻ വ്യക്തമാക്കി.
എ ഗ്രേഡ് വള്ളങ്ങളുടെ ഹീറ്റ്സ് ഉൾപ്പെടെ ഉള്ള എല്ലാ മത്സരങ്ങളും ഉച്ചയ്ക്ക് ശേഷം ആക്കുക, ബോണസ്, ഗ്രാൻഡ്, ക്യാഷ് പ്രൈസ് തുടങ്ങിയ ആനുകൂല്യങ്ങളും കൃത്യമായി നൽകുക, മുടങ്ങി കിടക്കുന്ന ഗ്രാന്റ് ഉടൻ നൽകുക തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് കേരള റേസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ മുന്നോട്ടു വെക്കുന്നത്. കഴിഞ്ഞ നെഹ്റു ട്രോഫി സമയത്തു ഈ ആവശ്യങ്ങൾ എല്ലാം അംഗീകരിക്കാം എന്ന് അന്ന് മന്ത്രി ആയിരുന്ന തോമസ് ചാണ്ടിയുടെ നേതൃത്തിൽ നടത്തിയ ചർച്ചയിൽ സമ്മതിച്ചിരുന്നു. എന്നാൽ ഒരു വർഷം പിന്നിടുമ്പോഴും ഒരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തിൽ ആണ് ഇത്തവണത്തെ നെഹ്റു ട്രോഫി ബഹിഷ്കരിക്കാൻ അസോസിയേഷൻ തീരുമാനിച്ചത്.
ചുണ്ടൻ വള്ളങ്ങൾ ഒഴികെ ഉള്ള 54 ചെറുവള്ളങ്ങൾ ഇത്തവണ മത്സരത്തിൽ പങ്കെടുക്കില്ല. വള്ളംകളി നിയന്ത്രിക്കുന്നത് ചില ലോബികൾ ആണ്. ഇവരാണ് തങ്ങളെവള്ളം കളിയിൽ നിന്നും ഒഴിവാക്കാൻ ശ്രമിക്കുന്നത്. മന്ത്രി തോമസ് ഐസക്ക് ഉൾപ്പടെ ഉള്ളവരെ കാര്യങ്ങൾ പറഞ്ഞു ബോധിപ്പിച്ചിട്ടും പ്രശ്നം പരിഹരിക്കാൻ ഒരു ഇടപെടലും നടത്തിയില്ല. ഇനി ആരുമായും ഒരു ചർച്ചയ്ക്കും തയ്യാറല്ലെന്നും ഇവർ അറിയിച്ചു. എന്നാൽ ചെറുവള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കാത്തത് വള്ളംകളിയുടെ പഴയ പ്രൗഢിയ്ക്കു കോട്ടം ഉണ്ടാക്കും.