ന്യൂഡൽഹി: അടുത്ത ലോക് സഭ തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചാൽ ഇന്ത്യ ഹിന്ദു പാകിസ്ഥാനാകുമെന്ന വിവാദ പ്രസ്താവനയിൽ ശശി തരൂരിനെതിരെ കേസെടുത്തു. കൊൽക്കത്ത കോടതിയാണ് കേസെടുത്തത്. അടുത്ത മാസം 14ന് ഹാജരാകാൻ കോടതി നിർദ്ദേശിച്ചു.
2019 ൽ ബിജെപി വിജയിച്ചാൽ ഇന്ത്യ ഹിന്ദു പാകിസ്ഥാനാകുമെന്നായിരുന്നു തരൂര്‍ തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയില്‍ പറഞ്ഞത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമായിരുന്നു ഉയർന്നു വന്നത്.
ജന്മ നാടിനെ അവഹേളിക്കും വിധത്തിൽ അഭിപ്രായ പ്രകടനം നടത്തിയ സംഭവത്തിൽ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.
മാനസിക നില തകരാറിലായ രീതിയിലാണ് കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ പ്രസ്താവനയെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി പറഞ്ഞിരുന്നു. പാക് പ്രീണന നയമാണ് അദ്ദേഹത്തിന്റേത്, മാത്രമല്ല പാക് പ്രധാനമന്ത്രിയോട് മോദിയെ അധികാരത്തില്‍ നിന്നിറക്കുന്നതിന് സഹായം ചോദിക്കുകയാണ്. തരൂരിന് പാക് സ്ത്രീസുഹൃത്തുക്കളുണ്ട്. അവരെല്ലാം തന്നെ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ളവരാണെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.