അബുദാബി ; പ്രായപൂർത്തിയാവാതെ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടികളുമായി അബുദാബി പോലീസ്.പ്രായപൂർത്തിയാവാതെ വാഹനമോടിച്ചവരുടെ 342 വാഹനങ്ങളാണ് കണ്ടുകെട്ടിയത്.
കഴിഞ്ഞ ആറ് മാസത്തിനിടയിൽ അബുദാബിയിൽ പതിനെട്ട് വയസിന് താഴെ പ്രായമുള്ളവരോടിച്ച പതിനേഴോളം വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.ഈ സാഹചര്യത്തിലാണ് കർശന നടപടികളുമായി അബുദാബി പോലീസ് രംഗത്തിയത്.
പ്രായപൂർത്തിയാകത്തവർ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടാൽ പൂർണ്ണ ഉത്തരവാദിത്വം രക്ഷിതാക്കൾക്കായിരിക്കും. രക്ഷിതാക്കളുടെ നിയന്ത്രണത്തിൽ നിന്ന് കുട്ടികൾ മാറുമ്പോഴാണ് ഇത്തരത്തിലുള്ള സാമൂഹ്യ വിരുദ്ധമായ കാര്യങ്ങളിലേക്ക് അവർ നീങ്ങുന്നതെന്ന് അബുദാബി പോലീസ് മേധാവി ബ്രിഗേഡിയർ മുഹമ്മദ് ഖലീഫ അൽ ഖൈലി പറഞ്ഞു.
ഗുരുതരമായ പരിക്കുകൾക്കും മരണത്തിനുപോലും ഇത്തരക്കാരുടെ ഡ്രൈവിംഗ് കാരണമായിട്ടുണ്ട്. 256 ഓളം ആളുകളുടെ രക്ഷിതാക്കളെ വിളിപ്പിച്ച് കാര്യങ്ങളുടെ ഗൗരവം ധരിപ്പിക്കുകയും മുന്നറിയിപ്പുകൾ നൽകുകയും ചെയ്തതായി പോലീസ് അറിയിച്ചു.
എന്നാൽ 86 ഓളം ആളുകൾ മുൻപ് നൽകിയ മുന്നറിയിപ്പുകൾ ലംഘിച്ച് വാഹനവുമായി നിരത്തിലിറങ്ങിയവരാണ്. ഇവർക്കെതിരെ നിയമ നടപടികൾ കൈക്കൊണ്ടതായി പോലീസ് അറിയിച്ചു.