പത്തനംതിട്ട ; ചരിത്ര പ്രശസ്തമായ ആറന്മുള വള്ളസദ്യക്ക് തുടക്കമായി. ഇനി ആചാര പെരുമയുടേയും രുചി വൈവിധ്യങ്ങളുടേയും മൂന്ന് മാസക്കാലമാണ് ആറന്മുളയുമായി ബന്ധപ്പെട്ട 52 പള്ളിയോടക്കരകളിലും.
ആദ്യം പാടി തുഴഞ്ഞ് എത്തിയ തെക്കേമുറി പള്ളിയോടത്തിനെ പള്ളിയോട സേവാസംഘം പ്രതിനിധികളും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭാരവാഹികളും ചേർന്ന് സ്വീകരിച്ച് കൊടിമരച്ചുവട്ടിലേക്ക് ആനയിച്ചു.
തുടർന്ന് കൊടിമരച്ചുവട്ടിൽ തൂശനിലയിൽ 68 വിഭവങ്ങൾ അടങ്ങുന്ന ആറന്മുള സദ്യ വള്ള പാട്ടിന്റെ അകമ്പടിയിൽ ഭഗവാനായി വിളമ്പിയതോടെ 3 മാസക്കാലം നീണ്ട് നിൽക്കുന്ന ആചാര പെരുമ കലർന്ന രുചി വൈവിധ്യത്തിന്റെ നാളുകൾക്ക് തുടക്കമായി.
സദ്യക്കിടയിൽ ആവശ്യമുള്ള വിഭവങ്ങൾ പരമ്പരാഗത ശൈലിയിൽ വഞ്ചിപ്പാട്ടിലുടെയാണ് പള്ളിയോടക്കരക്കാർ ചോദിക്കുന്നത്.
വിവിധ പള്ളിയോടങ്ങൾക്കായി ഇതുവരെ 350 ഓളം വഴിപാട് സദ്യകൾ ബുക്ക് ചെയ്യ്തിതിട്ടുണ്ട്. ഇക്കുറി വഴിപ്പാട് 500 കടക്കുമെന്നാണ് പള്ളിയോടസേവ സംഘത്തിന്റെ പ്രതിക്ഷ.
ഉദിഷ്ട കാര്യസാധ്യത്തിനും, സർപ്പദോഷപരിഹാരത്തിനും സന്താനലബ്ന്ധിക്കുമാണ് ഭക്തർ ആറന്മുളയപ്പന് വഴിപാട് വള്ളസദ്യ നടത്തുന്നത്.